തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചറിയാൻ ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളിലെത്തി സര്‍വേ നടത്തുമെന്ന് മന്ത്രി വീണാ ജോർജ്. തീപിടിത്തത്തെ തുടർന്നുള്ള ആരോ​ഗ്യ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്യാന്‍ വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോ​ഗത്തിലാണ് തീരുമാനം. തീപിടിത്തവും പുക ശ്വസിച്ചതുമായി ബന്ധപ്പെട്ടുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവരുണ്ടെങ്കില്‍ അവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുള്ളവര്‍ എത്രയും വേഗം ഡോക്ടറെ കാണേണ്ടതാണ്. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്താൻ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചിയിലും സമീപ പ്രദേശങ്ങളിലും വിഷപ്പുക വ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ക്കും പരിശോധനയ്ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നിരുന്നു. നഗരവാസികള്‍ക്കായി ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി. പ്ലാന്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുകയുന്നതിനാലാണ് വിഷപ്പുകയ്ക്ക് ശമനമില്ലാത്തതെന്നാണ് റിപ്പോർട്ട്. പ്ലാന്റിലെ 30ശതമാനം പ്രദേശങ്ങളിലും ഇപ്പോഴും കനത്ത പുക റിപ്പോർട്ട് ചെയ്യുന്നുണ്ട്. അ​ഗ്നിരക്ഷാസേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനങ്ങളിലൊന്നാണ് ബ്രഹ്മപുരത്ത് നടക്കുന്നത്.  


ഇരുമ്പനം, എരൂര്‍, ബ്രഹ്‌മപുരം, അമ്പലമേട് എന്നീ ഭാഗങ്ങളില്‍ ഇന്നലെ ശക്തമായ പുക ഉയര്‍ന്നിരുന്നു. വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് മുന്നൂറിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്.  ആസ്മയും ഹൃദയസംബന്ധമായ അസുഖമുള്ളവരുമാണ് ചികിത്സ തേടിയവരില്‍ ഭൂരിഭാഗവുമെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 


Also Read: തീ എപ്പോള്‍ അണയ്ക്കാനാകുമെന്ന് പറയാനാകില്ല, അണച്ചാലും വീണ്ടും തീപിടിക്കുമെന്ന് പി. രാജീവ്


അതേസമയം ബ്രഹ്മപുരം പ്ലാന്റിലെ തീ എപ്പോള്‍ അണയ്ക്കാന്‍ സാധിക്കുമെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണുള്ളത്. ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നു. കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്. കൂടാതെ നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. 


പുക പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. മാലിന്യ പ്ലാന്റിൽ നിന്നുയരുന്ന വിഷപ്പുക കൊച്ചിക്കാരെ ഒന്നടങ്കം കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. രാത്രിയിലും തുടര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ എൻ.എസ്.കെ. ഉമേഷ് നേരിട്ടെത്തി വിലയിരുത്തി. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കിയ ശേഷം അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണ് ശ്രമിക്കുന്നത്. ഇതിനായി 30 ഫയർ എഞ്ചിനാണ് ബ്രഹ്മപുരത്ത് ക്യാമ്പ് ചെയ്യുന്നത്. കൂടാതെ ഹെലിക്കോപ്റ്ററിൽ നിന്ന് ആകാശമാർഗവും വെള്ളം ഒഴിക്കുന്നുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.