തിരുവനന്തപുരം: മകളുടെ കല്ല്യാണ തലേന്ന് അച്ഛൻ അതിദാരുണമായ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും ‌അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നും റൂറല്‍ എസ്.പി. ഡി.ശില്പ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സംഭവം നടന്ന രാത്രിയിൽ പ്രതികൾ പിതാവിനെയാണോ അതോ അടുപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ലക്ഷ്യം വെച്ചാണോ വന്നതെന്ന് അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് മാധ്യമങ്ങളോട് പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കല്ലമ്പലത്തെ വിവാഹവീട്ടില്‍ കേരളത്തെ ഞെട്ടിച്ച അരുംകൊല നടന്നത്.  കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശി രാജുവാണ് മകളുടെ വിവാഹദിവസം വിവാഹപന്തലില്‍വെച്ച് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. രാജുവിന്ർറെ മകളുടെ മുന്‍സുഹൃത്തായ ചിക്കു എന്ന ജിഷ്ണുവിന്റെ നേതൃത്വത്തിലെത്തിയ നാലംഗസംഘമാണ് അതിക്രൂരമായ ആക്രമണവും കൊലപാതകവും നടത്തിയത്. അര്‍ധരാത്രി അക്രമിസംഘം വധുവിനെ ലക്ഷ്യമിട്ടാണ് വീട്ടിലെത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാത്രി കല്യാണ വീട്ടിലെത്തിയ  ജിഷ്ണു വധുവിനെ അടിച്ചുവീഴ്ത്തി മുഖം നിലത്തിട്ട് ഉരച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.


ALSO READ: തിരുവനന്തപുരത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പോലീസുകാരനടക്കം 2 പേർ പിടിയിൽ


കൂടാതെ പെൺകുട്ടിയുടെ മുഖത്ത് നിരന്തരം അടിച്ചെന്നും പറയുന്നു. ആ സമയത്ത് വീട്ടുപരിസരത്ത് മാലിന്യം നിക്ഷേപിക്കാന്‍ പോയതായിരുന്നു രാജു. തിരിച്ചെത്തുമ്പോൾ കാണുന്നത് നാലുപേര്‍ ചേർന്ന് മകളെയും ബന്ധുക്കെയും നാലുപേര്‍ മര്‍ദിക്കുന്ന കാഴ്ചയാണ്. അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ മണ്‍വെട്ടി കൊണ്ട് രാജനെ തലയ്ക്കടിച്ചു.  ഗുരുതരമായി പരിക്കേറ്റ രാജു തല്‍ക്ഷണം മരിച്ചു. മുഖ്യപ്രതിയായ ചിക്കു എന്ന ജിഷ്ണു രാജന്റെ മകളോട് നേരത്തെ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ക്രിമിനല്‍ പശ്ചാത്തലമുള്ള ആ വീട്ടിലേക്ക് മകളെ അയക്കില്ലെന്ന് രാജു പറഞ്ഞു. 'നിന്റെ മകളെ ആരുടെയും കൂടെ സുഖമായി ജീവിക്കാന്‍ അനുവദിക്കില്ല' എന്നായിരുന്നു അപ്പോള്‍ ചിക്കുവിന്റെ മറുപടി. ഇതിന് ശേഷം ഇയാൾ നിരന്തരം വിവാഹാലോചനയുമായെത്തി.


മകളെ ഒരിക്കലും അയാള്‍ക്ക് വിവാഹംചെയ്തുനല്‍കില്ലെന്നായിരുന്നു രാജന്റെ മറുപടി. മകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ വിളിച്ചിറക്കി കൊണ്ടുപൊയ്‌ക്കോ എന്നും പറഞ്ഞു. എന്നാല്‍ മകള്‍ക്കും ആ ബന്ധത്തില്‍ ഒരുതാത്പര്യവും ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ പറയുന്നതനുസരിച്ച് മാത്രമേ മുന്നോട്ടുപോകൂ എന്ന നിലപാടാണ് പെണ്‍കുട്ടി സ്വീകരിച്ചതെന്നും ബന്ധു പ്രതികരിച്ചു. കല്ലമ്പലത്ത് വിവാഹവീട്ടില്‍ നടന്ന കൊലപാതകത്തില്‍ നാലുപ്രതികളെയും പോലീസ് സംഘം മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയിരുന്നു. മുഖ്യപ്രതി ജിഷ്ണു, സുഹൃത്തുക്കളായ ജിജിന്‍, മനു, ശ്യാം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.