തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പുതിയ കോടതിയിലേക്ക് മാറ്റാനുള്ള മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ കേസിലെ വിചാരണ കൊച്ചി സിബിഐ കോടതിയില്‍ നടത്താനുള്ള ഹൈക്കോടതി ഉത്തരവിന് വിരുദ്ധമാകുമെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് തീരുമാനം റദ്ദാക്കിയത്. നിയമ വിദഗ്ധരുമായി ആലോചിച്ചശേഷമായിരുന്നു സര്‍ക്കാരിന്‍റെ തീരുമാനം. 


സിബിഐ കോടതിയില്‍ വിചാരണ നടത്താനുള്ള ഹൈക്കോടതി തീരുമാനം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.


പോക്സോ കേസുകള്‍ക്ക് മാത്രമായി കൊച്ചി നെടുമ്പാശ്ശേരിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാനാണ് മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത്. ഇതോടൊപ്പം നടിയെ ആക്രമിച്ച കേസ് ഈ കോടതിയില്‍ നടത്താനുള്ള അനുമതിയും മന്ത്രിസഭ നല്‍കുകയായിരുന്നു. 


എന്നാല്‍ വിചാരണയ്ക്ക് അനുമതി നല്‍കേണ്ടത് ഹൈക്കോടതിയാണെന്നിരിക്കെ സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാകുമെന്ന് പല നിയമവിദഗ്ധരും ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചത്.