കൊച്ചി: മുഖ്യമന്ത്രിയെ ഭയന്ന് ജനങ്ങള്‍ വാതിലടച്ച് വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ യാത്രയും സുരക്ഷാ സന്നാഹങ്ങളും. ജനങ്ങളെ ബന്ദികളാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്രയും ഭയപ്പെട്ട് ജീവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. നാല്‍പ്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ ഫോഴ്‌സും ആംബുലന്‍സും  ഉള്‍പ്പെടെ നാല്‍പ്പതിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. ഏതു ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പൊലീസിനെയും മുഖ്യമന്ത്രിക്ക് വേണ്ടി നിയോഗിക്കേണ്ട സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുകയാണ്. 300 മുതല്‍ 500 പൊലീസുകാരെയാണ് അധികമായി നിയോഗിക്കുന്നത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനെ പാടില്ല. കറുത്ത വസ്ത്രങ്ങളോ മാസ്‌കോ പാടില്ല. മാര്‍ച്ച് ഏഴിന് പ്രധാനമന്ത്രി പൂണെ മെട്രോ റെയില്‍ ഉദ്ഘാടനത്തിന് വന്നപ്പോഴാണ് ഇന്ത്യ ആദ്യമായി ഇത്തരമൊരു സുരക്ഷാ സംവിധാനം കണ്ടത്. അവിടെ കറുത്ത മാസ്‌കുകളും കണ്ണടകളും ഉദ്യോഗസ്ഥര്‍ മാറ്റി. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് കേരളത്തിലെ പിണറായി വിജയനെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി ചെയ്യുന്നതെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കേണ്ട എന്ത് സ്ഥിതിയാണ് ഇവിടെയുള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്ന് മണിക്കൂറോളമാണ് പ്രധാന റോഡുകള്‍ അടച്ച് പൂട്ടുന്നത്. ആശുപത്രികളുടെ ഗേറ്റ് അടയ്ക്കുന്നു. കറുത്ത ചുരിദാര്‍ ധരിച്ചാല്‍ പൊലീസുകാര്‍ ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുന്നു. പത്രപ്രവര്‍ത്തകരുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും കറുത്ത മാസ്‌കുകള്‍ അഴിച്ച് മാറ്റുന്നു. ഇതൊന്നും കേട്ടു കേള്‍വിയില്ല. ഇത്രയും വലിയ സുരക്ഷാസംവിധാനത്തിന് നടുവില്‍ നിന്നാണ്, ഇത് ജനുസ് വേറെയാണ് കളി ഇങ്ങോട്ട് വേണ്ടെന്നു പറഞ്ഞ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നത്. 


ALSO READ : Protest: പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; കനത്ത സുരക്ഷയ്ക്കിടെ രണ്ടാം ദിവസവും മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധം


മുഖ്യമന്ത്രിയുടെ സന്നാഹം കണ്ട് ജനം സ്തബ്ധരായിരിക്കുകയാണ്. ജനങ്ങള്‍ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഇങ്ങനെയെങ്കില്‍ പിണറായി വിജയൻ പുറത്തിറങ്ങാതിരിക്കുന്നതാണ് മുഖ്യമന്ത്രിക്കും ജനങ്ങള്‍ക്കും നല്ലത്. എല്ലാ ദിവസവും ഇങ്ങനെ പുറത്തിറങ്ങാന്‍ തീരുമാനിച്ചാല്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതി. ആരെയും ഭയമില്ലെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടെങ്കിലും എല്ലാവരെയും ഭയമാണ്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കയറിയിരിക്കുന്നത് കൊണ്ടാണ് കറുപ്പ് കാണുമ്പോള്‍ ഭയക്കുന്നത്. ഇനി കേരളത്തില്‍ കറുപ്പ് നിറം കൂടി നിരോധിക്കുമോയെന്ന ഭയം ഞങ്ങള്‍ക്കുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു.


ഒരു അവതാരങ്ങളെയും ഭരണത്തില്‍ കാണില്ലെന്നാണ് 2016-ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടു മുമ്പ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ ഒന്‍പതാമത്തെ അവതാരമായാണ് മുന്‍ മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയിരിക്കുന്നത്. അവതാരങ്ങളെ മുട്ടി നടക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഈ പുതിയ അവതാരത്തെ ചോദ്യം ചെയ്യാന്‍ പോലും വിളിപ്പിക്കാത്തത് എന്തുകൊണ്ടാണ്? എന്തിനാണ് ഈ അവതാരത്തെ വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചത്? വിജിലന്‍സ് ഡയറക്ടറും ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് ഈ അവതാരത്തെ എന്തിനാണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ അടുത്തേക്ക് ഇടനിലക്കാരനായി വിട്ടത്? മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജിലന്‍സ് ഡയറക്ടര്‍ ഇടപെട്ടത്. ആരോപണം പിന്‍വലിക്കുന്നതിന് വേണ്ടി പൊലീസിനെ ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ എന്തിനാണ് ആരോപണങ്ങളെ ഭയക്കുന്നത്? ഭയമില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ മൊഴി കൊടുത്ത സ്ത്രീയെ ഭീഷണിപ്പെടുത്താന്‍ 12 അംഗം പൊലീസ് സംഘത്തെ നിയോഗിച്ചത്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. 


ALSO READ : മുഖ്യമന്ത്രി റോഡിലൂടെ തനിയെ നടന്നാൽ പോലും സംരക്ഷിക്കാൻ ലക്ഷക്കണക്കിനാളുകൾ എത്തും: മന്ത്രി വി ശിവൻകുട്ടി


സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി കാര്യമായി എടുക്കാത്തവര്‍ പോലും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പരിഭ്രാന്തിയും ഓട്ടവും കണ്ട് ഇതില്‍ എന്തോ വസ്തുതയുണ്ടെന്ന് സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇത്രയും ഗുരുതരമായ ആരോപണം വന്നിട്ടും ഒരു കേന്ദ്ര ഏജന്‍സി പോലും അന്വേഷണത്തിന് തയാറാകുന്നില്ല. തിരഞ്ഞെടുപ്പിന് മുന്‍പ് സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ടാക്കിയ അവിശുദ്ധ ബന്ധത്തെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തിക്കൊണ്ടിരുന്ന അന്വേഷണങ്ങളെല്ലാം ഒത്തുതീര്‍പ്പിലെത്തിച്ചത്. പകല്‍ പിണറായി വിജയന് എതിരെ സംസാരിക്കുന്ന വി. മുരളീധരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കാള്‍ രാത്രി കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്ന ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ്. ഈ കേസും ആ ദിശയിലേക്കാണ് പോകുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 


സര്‍ക്കാരിന് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധമുണ്ട്. അവരുടെ ചെറുവള്ളി എസ്റ്റേറ്റ് കോടിക്കണക്കിന് രൂപ നല്‍കി ഏറ്റെടുക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണ്. ഹാരിസണ്‍ നിയമവിരുദ്ധമായി വിറ്റ ഭൂമിയാണിത്. സര്‍ക്കാര്‍ ഭൂമി ഹിസണ്‍ മലയാളം ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റെന്നതാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന്റെ വാദം. ഈ വിവാദ ഭൂമിക്ക് നിയമസാധുത ഉണ്ടാക്കിക്കൊടുക്കാനാണ് വിമാനത്താവളത്തിന് വേണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്ന ആക്ഷേപം ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവരുമായി എന്ത് വഴിവിട്ട ബന്ധമാണുള്ളതെന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്. ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പണം അയച്ചതെന്ന് ഇടനിലക്കാരനായ അവതാരമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നിട്ടും അയാളെ ചോദ്യം ചെയ്യാത്തത് കൂടുതല്‍ തെളിവ് പുറത്ത് വരുമെന്ന് ഭയന്നാണോയെന്നും വി.ഡി. സതീശൻ ചോദിച്ചു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.