തിരുവന്തപുരം: മുസ്ലീലീഗിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ ഉയർന്നത്. ജയരാജന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജയരാജന് നിർദേശം നൽകി. ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചതിന് പുറമെ എൽഡിഎഫ് വിപുലീകരിക്കുമെന്ന പ്രസ്താവനയും ആശയക്കുഴപ്പമുണ്ടാക്കി. മുന്നണി വിപുലീകരിക്കാൻ എൽഡിഎഫോ സിപിഎമ്മോ ഇതുവരെ തീരുമാനിച്ചിട്ടില്ല. ലീഗിന്റെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും സെക്രട്ടറിയേറ്റ് യോഗം ജയരാജനെ ഓർമിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമർശനങ്ങൾക്ക് പിന്നാലെ ഇ.പി.ജയരാജൻ യോഗത്തിൽ വിശദീകരണം നൽകി. മുസ്ലീം ലീഗിനെ സ്വീകരിക്കുമെന്നല്ല താൻ ഉദ്ദേശിച്ചതെന്ന് ജയരാജൻ പറഞ്ഞു. യുഡിഎഫിൽ അസംതൃപ്തർ പലരുണ്ട്. അവർ വരട്ടെ എന്നാണ് ഉദ്ദേശിച്ചത്. ലീഗ് ഇടത് മുന്നണിയിലേക്ക് വരുമെന്നോ വന്നാൽ സ്വീകരിക്കുമെന്നോ താൻ പറഞ്ഞിട്ടില്ലെന്നും ജയരാജൻ സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇക്കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് ഇ.പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റും ഇട്ടു. സിപിഎമ്മിന്റെ ഔദ്യാഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ലീഗില്ലാതെയാണ് എൽ.ഡി.എഫ് ഭരണത്തിൽ എത്തിയതെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. തുടർഭരണം നേടിയതും അങ്ങനെ തന്നെയാണ്. ഇടതുമുന്നണിയുടെ സീറ്റ് 91 ൽ നിന്ന് 99 ആയി ഉയരുകയും ചെയ്തു. ഇടത് മുന്നണിയുടെ നയത്തിൽ ആകൃഷ്ടരായി കൂടുതൽ വ്യക്തികളും ഗ്രൂപ്പുകളും വരുന്നുണ്ടെന്നും അങ്ങനെ മുന്നണി കൂടുതൽ വിപിലീകരിക്കപ്പെടുമെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.


കോൺഗ്രസിനെതള്ളി പ്പറയാൻ തയ്യാറായാൽ ലീഗും ഇടത് മുന്നണിയിലക്ക് വരട്ടെ എന്നായിരുന്നു മുന്നണി കൺവീനർ പദവി ഏറ്റെടുത്തതിന് പിന്നാലെ ജയരാജൻ പറഞ്ഞത്.
ഇക്കാര്യത്തിൽ ലീഗ് ആണ് തീരുമാനം എടുക്കേണ്ടത്. ആദ്യം അവർ നിലപാട് വ്യക്തമാക്കട്ടെ. അപ്പോൾ എൽഡിഎഫ് അഭിപ്രായം പറയാം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ലീഗിനൊപ്പം ആർ.എസ്.പിയെയും മാണി സി.കാപ്പനെയും അദ്ദേഹം ഇടത് മുന്നണിയിലക്ക് സ്വാഗതം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.