തിരുവനന്തപുരം: ഉപജീവനത്തിനായി കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പനയ്ക്കിറങ്ങിയ ഹനാന്‍ എന്ന പെണ്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്രചാരണങ്ങളില്‍ തളരാതെ മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി ഹനാനോട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹനാനെ സാമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഹനാനെതിരെ അപവാദ പ്രചരണം അഴിച്ചുവിട്ടവര്‍ക്കെതിരെ സൈബര്‍ നിയമപ്രകാരം കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വി. എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു.


അഭിമാനം പണയം വയ്ക്കാതെ തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സ്വന്തം നിലനില്‍പിനും പഠനത്തിനുമുള്ള വക തേടിയ ഹനാനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


എന്നാല്‍, വസ്തുതകള്‍ മനസിലാക്കുക പോലും ചെയ്യാതെ പാവപ്പെട്ടവരുടെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചവര്‍ വലിയ കുറ്റമാണ് ചെയ്തിട്ടുള്ളതെന്നും വിഎസ് ആരോപിച്ചു. ഒരു വിധ സാമൂഹ്യ ഉത്തരവാദിത്വങ്ങളുമില്ല എന്ന മട്ടില്‍ ഒരു പെണ്‍കുട്ടിയെ സമൂഹമദ്ധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാനും നശിപ്പിക്കാനും നടത്തിയ ശ്രമങ്ങളെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


പെണ്‍കുട്ടിക്ക് നേരേ നടന്ന നവമാധ്യമ ആക്രമണങ്ങളുടെ പിന്നാമ്പുറങ്ങളടക്കം അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ബാദ്ധ്യത പൊലീസ് നിറവേറ്റണമെന്നും വിഎസ് പ്രസ്താവിച്ചു.


കേസെടുക്കുമെന്ന് വനിതാ കമ്മീഷന്‍


ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനാണ് പൊലീസിന് നിര്‍ദ്ദേശം നില്‍കിയത്.


ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണ്. ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണ് ഹനാന്‍. സോഷ്യല്‍ മീഡിയ എന്തും പറയുന്നവരുടെ കേന്ദ്രമായി മാറുകയാണ്. അതിജീവനത്തിന് വേണ്ടി പോരാടാന്‍ തീരുമാനിച്ച ഹനാനെ പോലൊരു പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഒരവസ്ഥ നേരിടേണ്ടി വന്നത് സമൂഹത്തിന്റെ മാത്രം കുഴപ്പമാണ്. സഹായഹസ്തം നീട്ടേണ്ടുന്നതിനു പകരം ആ കുട്ടിയെ മാധ്യമ വിചാരണയ്ക്ക് വിധേയയാക്കാനിറങ്ങിയവര്‍ സാമൂഹ്യദ്രോഹികളാണ്. ശനിയാഴ്ച ഹനാനെ നേരില്‍ കാണുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.