കണ്ണൂര്‍: സിപിഎമ്മിന്‍റെ അസഹിഷ്ണുതയും മുസ്ലിം തീവ്രവാദവും മുഖ്യവിഷയമാക്കി ബിജെപി കേരള ഘടകം സംസ്ഥാനത്ത് നടത്തുന്ന ജനരക്ഷായാത്ര ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പടെ കേരളത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സിപിഎമ്മിന്‍റെ മേധാവിത്വം അവസാനിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. നൂറുകണക്കിന് ബലിദാനികളുടെ ചോരയില്‍ വളര്‍ന്ന ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് ആ മേധാവിത്വം അവസാനിപ്പിക്കാന്‍ ആകുമെന്നും അമിത്ഷാ സൂചിപ്പിച്ചു.


'എല്ലാവര്‍ക്കും ജീവിക്കണം' എന്ന ആവശ്യമുയര്‍ത്തിയാണ് ഈ യാത്ര. സമാധാനവും ശാന്തിയും കളിയാടുന്ന സമൂഹത്തില്‍ മാത്രമേ പുരോഗതിയും വികസനവും ഉണ്ടാകൂ. പ്രസ്തുത മുദ്രാവാക്യം ഉന്നയിച്ചു നടത്തുന്ന യാത്രയെ കേരള സമൂഹം നെഞ്ചോട് ചേര്‍ക്കുമെന്നും ബിജെപി സംസ്ഥാന ഘടകം കരുതുന്നുണ്ട്.


രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ജനരക്ഷായാത്രയില്‍ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരാണ് യാത്രയോടനുബന്ധിച്ചു സംഘടിപ്പിച്ചിരിക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും.


സിപിഎം, കോണ്‍ഗ്രസ്സ് ഭരണങ്ങളില്‍ കേരളത്തില്‍ മുസ്‌ലിം തീവ്രവാദം വര്‍ദ്ധിച്ചു വരികയാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന് കേരള രാഷ്ട്രീയത്തില്‍ സ്വാധീനമുണ്ടാക്കാന്‍ സിപിഎം ഭരണവും കോണ്‍ഗ്രസ്സ് ഭരണവും അവസരമൊരുക്കി. 'ലൗ ജിഹാദ്' മാത്രമല്ല, ഇസ്‌ലാമിക് സ്റ്റേറ്റിലെ കേരളത്തിലെ ചെറുപ്പക്കാരുടെ സ്വാധീനവും കാശ്മീരിലെ ഭീകര ക്യാംപുകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതും കേരളത്തിലെ പരിശീലന ക്യാംപുകളെക്കുറിച്ചും ജനരക്ഷായാത്ര ചര്‍ച്ചാവിഷയമാക്കും.


കേരളത്തില്‍ സിപിഎം നടത്തുന്ന അസഹിഷ്ണുതയും ചര്‍ച്ചയാക്കാനുള്ള നീക്കമാണ് ബിജെപി കേരള ഘടകത്തിന്റേത്. കമ്യൂണിസ്റ്റ് ക്രൂരതയ്ക്ക് മുന്നില്‍ കഴിഞ്ഞ കാലങ്ങളില്‍ ജില്ലയില്‍ സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്കും ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട് വൈധവ്യത്തിനിരയായ സഹോദരിമാര്‍ക്കും പിതാക്കള്‍ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്കും ജീവിതത്തിന്‍റെ അത്താണികള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കും വേണ്ടിയാണ് ഈ യാത്ര.


ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നേതാക്കളായ വി. മുരളീധരന്‍, സി.കെ പദ്മനാഭന്‍, എംപി സുരേഷ് ഗോപി, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എം. ടി രമേശ്‌, പി. സത്യപ്രകാശ്, ബി.ഡി.ജെഎസ് സംസ്ഥാന സെക്രട്ടറി സുഭാഷ്‌ വാസു തുടങ്ങിയവര്‍ പങ്കെടുക്കുന്ന ജനരക്ഷായാത്ര ഒക്ടോബര്‍ 17ന് തിരുവനന്തപുരത്ത് അവസാനിക്കും.