തിരുവനന്തപുരം: കേരളത്തില്‍ വ്യാപകമായി കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ ഇതുവരെ മൂന്ന്പേര്‍ മരിച്ചു.  മൂന്നു ദിവസമായി പെയ്യുന്ന മഴ ഇപ്പോഴും ശക്തിയോടെ തുടരുകയാണ്. നദികള്‍ കരകവിഞ്ഞു. അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഏതുസമയത്തും തുറക്കാമെന്നതിനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

അട്ടപ്പാടിയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. ആനക്കല്ലില്‍ ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. താമരശേരി ചുരത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മണിവരെയാണ് നിയന്ത്രണം. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.  ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശക്തിപ്രാപിച്ചത്. ഇത് മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്. അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായ ഏറ്റവും കനത്ത മഴയാണിത്.  കനത്ത മഴയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്.


സംസ്ഥാനമൊട്ടുക്ക് മഴ കനത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ആറ് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ രാത്രി കണ്‍ട്രോള്‍ റൂമില്‍ ഉണ്ടാകണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ക്കാണ് നിര്‍ദേശം. കലക്ടര്‍മാരെ ഏകോപിപ്പിക്കാന്‍ റവന്യൂ അഡീ.ചീഫ് സെക്രട്ടറിക്ക് ചുമതല നല്‍കി. പ്രശ്‌നങ്ങള്‍ റവന്യൂ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു.