തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല കര്‍മ്മ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രി രാജി വെച്ച് ഹൈന്ദവ വിശ്വാസികളോട് ക്ഷമ പറയണമെന്ന് അയ്യപ്പകർമ്മ സമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കാനുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ കാണാമെന്നും അയ്യപ്പകർമ്മ സമിതി മുന്നറിയിപ്പ് നല്‍കി.


ശബരിമല കര്‍മ്മ സമിതിയെക്കൂടാതെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജനകീയ ഹര്‍ത്താല്‍ നടത്താനാണ് ആഹ്വാനം. 


വിശ്വഹിന്ദു പരിഷത്തിൽ നിന്നും പുറത്തുവന്ന നേതാവ് പ്രവീൺ തൊഗാഡിയ സ്ഥാപിച്ച പാർട്ടിയാണ് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് അഥവാ എഎച്ച്പി. കേരളത്തിലും ഈ സംഘടനയ്ക്ക് ശാഖയുണ്ട്. നിലവിൽ ആർഎസ്എസുമായി ചേര്‍ന്നുള്ള സംഘടനയല്ല ഇത്.


യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരണമുണ്ടായതോടെ നാമജപ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം, ബിജെപി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രഖ്യാപിക്കപ്പെട്ട ഹർത്താലിന് പിന്തുണയും അറിയിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.


ആലോചിച്ച് കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്ന് അഭിപ്രായപ്പെട്ട ശ്രീധരൻപിള്ള രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളതായി പറഞ്ഞു. 


ഇന്നുണ്ടായത് ജനാധിപത്യ പ്രതിഷേധം മാത്രമാണെന്നും നാളെ ഹർത്താലിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും തീരുമാനിച്ചാൽ അറിയിക്കുമെന്നും പി കെ കൃഷ്ണദാസ് വ്യക്തമാക്കി. 


ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്‌.  പലയിടത്തും അക്രമസംഭവങ്ങള്‍ ഉണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും ആക്രമണമുണ്ടായി.