സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്
കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: കെഎസ്‌യു സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.
സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതിലും സംസ്ഥാന aഅദ്ധ്യക്ഷന്‍ കെ. എം. അഭിജിത്തിന്‍റെ നിരാഹാര പന്തലിന് നേരെ കണ്ണീര്‍വാതകം എറിഞ്ഞതിലും പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ നിരാഹാര സമരത്തിലായിരുന്ന കെഎസ്‌യു നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷമുണ്ടായിരുന്നു.
പൊലീസിന് നേരെ സമരക്കാർ കല്ലും കുപ്പികളും എറിഞ്ഞു. പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ക്കുകയും ചെയ്തു. സമരക്കാർക്ക് നേരെ പൊലീസ് ലാത്തി വീശുകയും, ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കെഎസ്‌യു നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി.
യൂണിവേഴ്സിറ്റി സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.