മനുഷ്യത്വമുള്ള ബജറ്റാണ് ഇത്തവണത്തേതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാപദ്ധതി പ്രഖ്യാപിച്ചതിലൂടെ മോദി സർക്കാരിന്‍റെ മാനുഷിക മുഖമാണ് വെളിവായത് എന്നും കുമ്മനം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തെ പകുതിയോളം വരുന്ന ജനങ്ങള്‍ക്കും പ്രയോജനം കിട്ടുന്ന പദ്ധതിയാണിത്. വിവിധ മേഖലകളിൽ നിന്ന് കേന്ദ്ര സർക്കാർ സമാഹരിച്ച പണം രാജ്യത്തെ അടിസ്ഥാന ജനങ്ങൾക്ക് വിവിധ ക്ഷേമ പദ്ധതികളിലൂടെ തിരികെ നൽകാൻ ബജറ്റ് ശ്രദ്ധിച്ചിട്ടുണ്ട്. 8 കോടി പാവപ്പെട്ട സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ, ഒരു വർഷത്തിനുള്ളിൽ രണ്ട് കോടി ശൗചാലയങ്ങൾ, 4 കോടി കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതി, ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങൾക്കായി 1200 കോടി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം 1 കോടി വീടുകൾ, ഗ്രാമീണ മേഖലയിൽ തൊഴിലവസരം വർദ്ധിപ്പിക്കാൻ 14.34 ലക്ഷം കോടി, സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് 9,975 കോടി രൂപ എന്നിവയൊക്കെ ബിജെപി സർക്കാരിന്‍റെ പാവങ്ങളോടുള്ള നിലപാടിന്‍റെ പ്രതിഫലനമാണ്.


അടിസ്ഥാന സൗകര്യ മേഖലയിൽ കൂടുതൽ പണം മുടക്കാനുള്ള തീരുമാനം കൂടുതൽ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ്. തൊഴിലാളികളായ സ്ത്രീകള്‍ പ്രോവിഡന്‍റ് ഫണ്ടിലേക്ക് അടയ്ക്കേണ്ട തുക ഇളവ് ചെയ്ത് കൊടുത്തത് കുടുംബ ബജറ്റിനെ സഹായിക്കും. വിദ്യാഭ്യാസ മേഖലയിലുള്ള നിക്ഷേപപം കൂട്ടാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്ക് പോകേണ്ടി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൃഷി, അടിസ്ഥാന സൗകര്യ വികസനം, സ്ത്രീ സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ബജറ്റ് ഭാരതത്തിന്‍റെ വളർച്ച വേഗത്തിലാക്കും. കാർഷിക വിളകൾക്ക് 50 ശതമാനം താങ്ങുവില ഏർപ്പെടുത്താനുള്ള നീക്കവും , കർഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ വിപണനം നടത്താൻ അവസരമൊരുക്കുന്നതും കർഷകർക്ക് പ്രയോജനം ചെയ്യുന്നതാണ്.


ഇത്തരത്തിൽ പാവങ്ങളേയും കർഷകരേയും മുന്നിൽ കണ്ടുള്ള ബജറ്റ് സാധാരണക്കാരന്‍റെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാത്തതാണ്. ജനകീയ ബജറ്റ് അവതരിപ്പിച്ച കേന്ദ്ര ധനമന്ത്രിയെ കേരളാ ബിജെപി അഭിനന്ദിക്കുന്നു എന്നും കുമ്മനം പറഞ്ഞു.