കോഴിക്കോട്:  തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായ ഇന്ന് കേരളത്തിലെ വടക്കന്‍ ജില്ലകള്‍ പോളിംഗ് ബൂത്തിലെത്തുകയാണ്...  ഒന്നും രണ്ടും ഘട്ടങ്ങളെ അപേക്ഷിച്ച് നോക്കിയാല്‍ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ആവേശമാണ് വോട്ടര്‍മാരില്‍ കാണുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ  (Local Body Election) ആദ്യ 5 മണിക്കൂറില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്‌.   റിപ്പോര്‍ട്ട്  അനുസരിച്ച് ആദ്യ അഞ്ച് മണിക്കൂറില്‍  44 ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചു.


കോഴിക്കോട് 43.56, മലപ്പുറത്ത് 44.04, കണ്ണൂര്‍ 44.01, കാസര്‍കോട് 43.55 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം.


പോളിംഗ് സമയം പകുതി പിന്നിടുമ്പോള്‍ പല ബൂത്തുകളിലും  വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് കാണുന്നത്. ആദ്യ  രണ്ട് ഘട്ടത്തെക്കാള്‍ മികച്ച നിലയിലേക്ക് മൂന്നാംഘട്ട൦ എത്തുമെന്നാണ് വിലയിരുത്തല്‍.


കണ്ണൂരിലേയും മലപ്പുറത്തേയും സി പി എം, മുസ്ലീം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ പലയിടത്തും പോളിംഗ് 50% കടന്നതായും റിപ്പോര്‍ട്ട് ഉണ്ട്. ഉച്ചക്ക് 12.15വരെ കണ്ണൂര്‍ ആന്തൂര്‍ മുനിസിപ്പാലിറ്റിയില്‍ 54% ത്തിന് മുകളിലെത്തി.


പോളിംഗ് ശതമാനം ഉയരുന്നത് അനുസരിച്ച് എല്ലാ മുന്നണികളുടെയും വിജയ പ്രതീക്ഷയും വര്‍ദ്ധിക്കുകയാണ്.  തിരഞ്ഞെടുപ്പില്‍  വന്‍ വിജയം നേടുമെന്നാണ് എല്ലാ മുന്നണികളും അവകാശപ്പെടുന്നത്.


ലീഗിന്‍റെ രാഷ്ട്രീയ അടിത്തറ തകരുമെന്നും  സംസ്ഥാനത്ത് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) പറഞ്ഞു.  സംസ്ഥാനത്ത് LDF തരംഗമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. 


UDF മലബാറില്‍ തൂത്തുവാരുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ ഭരണം പിടിക്കുമെന്ന് BJP സംസ്ഥാന അദ്ധ്യക്ഷന്‍  കെ സുരേന്ദ്രനും  (K Surendran) പ്രതികരിച്ചു. 


89,74,993 വോട്ടര്‍മാര്‍ക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം ഉള്ളത്. ഇതില്‍ 42,87,597 പുരുഷന്മാരും 46,87,310 സ്ത്രീകളും 86 ട്രാന്‍ സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടുന്നു. ഇന്ന് വോട്ടുചെയ്യുന്നതില്‍ 71,906 കന്നി വോട്ടര്‍മാരാണ് ഉള്ളത്.


Also read: Local Body Elections: എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് മുഖ്യമന്ത്രി


ആകെയുള്ള 10,842 പോളിംഗ് ബൂത്തുകളില്‍ 1,105 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ജോലിക്കായി 52,285 ഉദ്യോഗസ്ഥരെ വിന്യസിച്ചു.


കനത്ത സുരക്ഷയിലാണ് പലയിടത്തും വോട്ടിംഗ്. കള്ളവോട്ട് തടയുന്നതിനുള്ള സുരക്ഷാ സൗകര്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission) ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള പോളിംഗ് സ്റ്റേഷനിലും അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്.