കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം നേരത്തെ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാത്രി അന്വേഷണ ചുമതലയുള്ള വൈക്കം ഡി.വൈ.എസ്.പി ജില്ലാ പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


ജലന്ധർ ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് തീരുമാനം. ഇന്ന് വൈകിട്ട് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അന്വേഷണസംഘം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഐജിയുടെ അനുമതി ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കാനാണ് തീരുമാനം.


ശക്തമായ തെളിവുകൾ ഉള്ളതിനാലാണ് ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന നിലപാടിലേക്ക് അന്വേഷണ സംഘം എത്തിയത്. നേരത്തെ ബിഷപ്പ് നൽകിയ മൊഴി പച്ചക്കള്ളമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. പലകാര്യങ്ങളും കൃത്രിമമായി ബിഷപ് പറഞ്ഞതാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.