ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പിജെ.കുര്യന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യസഭാ സീറ്റിനെചൊല്ലി സംസ്ഥാനത്തെ യുവ നേതാക്കല്‍ നടത്തിയ കലാപം ഉമ്മന്‍ചാണ്ടിയുടെ സൃഷ്ടിയാണെന്നും കുര്യന്‍ ആരോപിച്ചു. ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡിനെ തെറ്റിദ്ധരിപ്പിക്കുകയാണ് ഉണ്ടായത്‌. പാര്‍ട്ടിയുടെ ഒരു ഫോറത്തിലും രാജ്യസഭാ സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല. ഇങ്ങനെയാണ് തീരുമാനമെങ്കില്‍ രാഷ്ട്രീയകാര്യ സമിതിക്ക് പ്രസക്തിയില്ല. തീരുമാനങ്ങള്‍ക്ക് പിന്നില്‍ വ്യക്തിതാല്‍പ്പര്യവും വ്യക്തിവിരോധവുമുണ്ട്. ഉമ്മന്‍ചാണ്ടിക്ക് ചിലരെ ഒഴിവാക്കണമെന്ന് വ്യക്തിപരമായ അജണ്ടയുണ്ടെന്നും കുര്യന്‍ ആരോപിച്ചു.


അതുകൂടാതെ കോണ്‍ഗ്രസ് വഴങ്ങുമെന്ന് അറിയാവുന്നത് കൊണ്ടാണ് മാണി സീറ്റ് ചോദിച്ചത്. കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത് കൊണ്ട് മാത്രമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് ലഭിച്ചതെന്നും കുര്യന്‍ പറഞ്ഞു.


കൂടാതെ, തീരുമാനം ഏകപക്ഷീയമാണെന്നും പാര്‍ട്ടിയില്‍ ആലോചിക്കാതെയാണെന്നും സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് അറിഞ്ഞുകൊണ്ട് തോറ്റുകൊടുത്തു. മാണി പോലും അറിയാത്ത ലോട്ടറിയാണ് സീറ്റ്. ഉമ്മന്‍ചാണ്ടിയാണ് ഇതിന്‍റെ ശില്‍പിയെന്നും കുര്യന്‍ പറഞ്ഞു. 


അതേസമയം, കോണ്‍ഗ്രസ്‌ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി കെ ജയന്ത് രാജിവച്ചു.


വി.ടി ബല്‍റാം, ഹൈബി ഈഡന്‍, ശാഫി പറമ്പില്‍ തുടങ്ങി ആറ് യുവ എം.എല്‍.എമാര്‍ രാഹുല്‍ ഗാന്ധിക്ക് എതിര്‍പ്പ് അറിയിച്ചുള്ള കത്തയച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം പ്രതികരിച്ചു.