കോട്ടയം: കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈദികരായ ഫാ. ജോബ്‌ മാത്യൂ, ഫാ. ജെയ്സ് കെ. ജോര്‍ജ്, ഫാ. എബ്രഹാം വര്‍ഗീസ്‌, ഫാ. ജോണ്‍സണ്‍ വി മാത്യൂ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്. ഇതുപ്രകാരമാണ് ഇവര്‍ക്കെതിരെ ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.


പരാതിയുടെ അടിസ്ഥാനത്തില്‍ ഫാദര്‍ ജോബ്‌ മാത്യൂവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. 2009ല്‍ ഫാ. ജോബ്‌ മാത്യൂവിന് മുന്‍പില്‍ കുമ്പസരിച്ച യുവതിയെ, കുമ്പസാര രഹസ്യം മറയാക്കി ജോബ്‌ മാത്യൂ പലവട്ടം പീഡിപ്പിച്ചു. പിന്നീട് ഇക്കാര്യം ജോബ്‌ മാത്യൂ മറ്റുള്ള വൈദികരോട് പങ്കുവെയ്ക്കുകയും അവരും തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ സൂചിപ്പിക്കുന്നത്.


അതേസമയം യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടപ്പോള്‍ അഞ്ച് വൈദികരുടെ പേരുകളാണ് ഉന്നയിച്ചിരുന്നത്. യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഉടന്‍ മജിസ്ട്രേറ്റിന് മുന്നില്‍ അപേക്ഷ സമര്‍പ്പിക്കും.