തിരുവനന്തപുരം: ശബരിമലയിലേക്ക് അടുത്ത മാസത്തോടെ തീര്‍ഥാടകരെ പ്രവേശിപ്പിക്കാനുള്ള സൗകര്യമൊരുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍. മുഖ്യമന്ത്രിയുമായുള്ള ചർയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയും പമ്പയും അടക്കമുള്ള മേഖലയില്‍ പ്രളയക്കെടുതി മൂലമുണ്ടായ നഷ്ടങ്ങള്‍ ചര്‍ച്ചചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിയന്തരമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് സീനിയര്‍ ഐഎഎസ് ഓഫീസറെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ശബരിമലയിലേക്ക് ഭക്തര്‍ക്ക് പോകാനുള്ള വാഹന ഗതാഗത സൗകര്യമുണ്ടാക്കാനുള്ള പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. 


സൈന്യത്തിന്‍റെ സഹായത്തോടെ മൂന്ന് ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതില്‍ രണ്ടെണ്ണമെങ്കിലും ഉടന്‍ വേണമെന്നും ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. 15 ദിവസത്തിനുള്ളില്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. അടുത്ത മാസത്തോടെ ഭക്തരെ കടത്തിവിടാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നവംബര്‍ 15 ഓടെ ശബരിമലയിലെ മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


പമ്പാ നദിയില്‍ അനധികൃതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇതുവരെയുണ്ടായിരുന്ന അനധികൃത നിര്‍മ്മിതികള്‍ പ്രളയത്തില്‍ ഇല്ലാതായിട്ടുമുണ്ട്. പമ്പാ നദിയില്‍ അനാവശ്യമായ സ്ഥിരം നിര്‍മ്മാണങ്ങള്‍ ഇനി ഉണ്ടാവരുതെന്നും തീരുമാനിച്ചിട്ടുണ്ട്. 


പമ്പയില്‍ നൂറു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിനാട് മുതല്‍ ചാലക്കയം വരെയുള്ള മേഖലയില്‍ ആറു സ്ഥലങ്ങളില്‍ റോഡ് ഇടിഞ്ഞിട്ടുണ്ട്. പമ്പാ നദിയിലുണ്ടായിരുന്ന എല്ലാ നിര്‍മാണങ്ങളും നശിച്ചതായും അദ്ദേഹം പറഞ്ഞു. 


ശബരിമലയിലെത്തുന്ന അയ്യപ്പന്‍മാരുടെ അടിസ്ഥാന താവളം നിലയ്ക്കല്‍ ആയിരിക്കണം എന്നാണ് കരുതുന്നത്. നിലയ്ക്കലില്‍ ദേവസം ബോര്‍ഡിന്‍റെ കൈവശമുള്ള 300 ഏക്കര്‍ സ്ഥലത്ത് വാഹന പാര്‍ക്കിങ്ങിന് വേണ്ടിയുള്ള സൗകര്യമൊരുക്കും. അവിടെനിന്ന് കെഎസ്ആര്‍ടിസി ബസില്‍ അയ്യപ്പന്‍മാരെ ശബരിമലയിലേക്ക് കൊണ്ടുപോകാനുള്ള സൗകര്യവുമൊരുക്കും.