കൊച്ചി: പ്രവാസിയായ കാരൂര്‍ സോമന്‍ നടത്തിയ സാഹിത്യചോരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മലയാളം ബ്ലോഗര്‍മാര്‍ രംഗത്ത്. കോപ്പിയടിക്കപ്പെട്ട പുസ്തകങ്ങൾ വിപണിയില്‍ നിന്ന് പിൻവലിച്ച് എവുത്തുകാരോട് നീതി പാലിക്കണമെന്ന് ബ്ലോഗര്‍മാര്‍ ആവശ്യപ്പെട്ടു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുപ്പതിലധികം എഴുത്തുകാരുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചതും പത്രങ്ങളില്‍ വന്നതുമായ കൃതികള്‍ കോപ്പിയടിച്ച് അഞ്ച് പുസ്തകങ്ങള്‍ കാരൂര്‍ സോമന്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തിയിരുന്നു. മലയാളത്തിലെ ഏക്കാലത്തെയും വലിയ സാഹിത്യചോരണമാണ് കാരൂര്‍ സോമന്‍ നടത്തിയതെന്ന് ബ്ലോഗര്‍മാര്‍ ആരോപിച്ചു. 


പ്രമുഖ മലയാളം ബ്ലോഗറായ മനോജ് നിരക്ഷരന്‍റെ സ്പെയിന്‍ യാത്രാവിവരണം കോപ്പിയടിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാരൂര്‍ സോമന്‍റെ സാഹിത്യചോരണത്തിന്‍റെ വലിയ ചിത്രം പുറത്തായത്. 


കാരൂര്‍ സോമന്‍റേതായി പുറത്തിറങ്ങിയ സ്പെയിൻ-കാളപ്പോരിന്റെ നാട് (മാതൃഭൂമി), ചന്ദ്രയാൻ – (മാതൃഭൂമി), മംഗൾ‌യാൻ (പ്രഭാത് ബുക്ക് ഹൗസ്), ഫ്രാൻസ്-കാൽ‌പ്പനികതയുടെ കവാടം (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്), സിനിമ-ഇന്നലെ ഇന്ന് നാളെ (കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവയാണ് സാഹിത്യചോരണം നടത്തിയ കൃതികള്‍. ഇതില്‍ സ്പെയിന്‍-കാളപ്പോരിന്‍റെ നാട് എന്ന പുസ്തകം മാത്രമാണ് പ്രസാധകര്‍ പിന്‍വലിച്ചത്. ബാക്കിയുള്ള നാല് പുസ്തകങ്ങള്‍ കൂടി പിന്‍വലിക്കണമെന്ന് ബ്ലോഗര്‍മാര്‍ ആവശ്യപ്പെട്ടു.


ഓൺലൈനിലുള്ളത് ആർക്കും പകർത്തി എഴുതാമെന്ന ധാരണ ശരിയല്ല. മുഖ്യധാരയിൽ എന്നതുപോലെ തന്നെ ഓൺലൈൻ ലേഖനങ്ങൾക്ക് പിന്നിലും ഒരു വ്യക്തിയുടെ അദ്ധ്വാനവും സർഗ്ഗവേദനയും ഊർജ്ജവും സമയവുമെല്ലാം ഉണ്ട്. ഓൺലൈനിലുള്ളത് കമ്പ്യൂട്ടറിൽ ജനിക്കുന്ന സൃഷ്ടികളല്ലെന്നും ബ്ലോഗറായ മനോജ് നിരക്ഷരന്‍ അഭിപ്രായപ്പെട്ടു.