കോട്ടയം: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനൊരുങ്ങി പൊലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിധിയുടെ അടിസ്ഥാനത്തില്‍ ഓർത്തഡോക്സ് വിഭാഗത്തെ ഇന്ന് പള്ളിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാൽ പള്ളിയ്ക്കകത്ത് തങ്ങുന്ന യാക്കോബായ വിഭാഗം ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ കയറിയാന്‍ സമ്മതിക്കില്ലയെന്ന്‍ അറിയിച്ചിട്ടുണ്ട്. 


യാക്കോബായ വിഭാഗം പള്ളിയുടെ പ്രവേശനകവാടം പൂട്ടിയിട്ട് പ്രതിഷേധിക്കുകയാണ്. പ്രായമായവരടക്കം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്.


പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം വിശ്വാസികൾ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതിയും നിർദ്ദേശം നൽകിയിട്ടുണ്ട്. 


ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നുള്ള ഫാദർ സക്കറിയ വട്ടക്കാട്ടിൽ, കെ.പി ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് മതപരമായ ചടങ്ങുകൾ നടത്താനായി സംരക്ഷണം ഉറപ്പാക്കണമെന്ന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 


സ്ഥലത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ദിവസം പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നല്‍കിയിരുന്നു.


രാവിലെ ഏഴുമണിയോടെ പള്ളിയില്‍ പ്രവേശിക്കുമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വിഭാഗം അറിയിച്ചിരുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച വൈകീട്ടു തന്നെ പിറവത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.


എഴുനൂറിലേറെ വരുന്ന പോലീസുകാരുടെ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജല പീരങ്കിയും ബാരിക്കേഡുകളും സജ്ജമാക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാ സേനയ്‌ക്കൊപ്പം സ്‌കൂബ ടീമിനെയും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.


ഒന്നര വർഷം മുൻപ് തന്നെ മലങ്കര തർക്കം നിലനിൽക്കുന്ന പിറവം പള്ളി 1934 ലെ ഭരണഘടനാ അംഗീകരിക്കുന്നവരാൽ ഭരിക്കപ്പെടണം എന്ന്‌ ഉത്തരവിറക്കിയിരുന്നു. 


ഉത്തരവിനെ തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറേണ്ടി വന്നിരുന്നു.