കാസർ​ഗോഡ്: കേരളത്തിൽ രാത്രിയിൽ തിളങ്ങുന്ന അപൂർവ കൂൺ കണ്ടെത്തി. കാസര്‍ഗോഡ് നിബിഡ വനത്തിനുള്ളിലാണ് അപൂര്‍വ ബയോലൂമിനസെന്റ് കൂണ്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഈ കൂണുകൾ രാത്രികാലങ്ങളില്‍ തിളങ്ങും. ഫിലോബോലെറ്റസ് മാനിപ്പുലാരിസ് എന്നറിയപ്പെടുന്ന ഫംഗസ് രാത്രികാലങ്ങളില്‍ പച്ചനിറം പുറപ്പെടുവിക്കും. കാസർ​ഗോഡ് റാണിപുരം വനത്തിലാണ് അപൂർവ കൂൺ കണ്ടെത്തിയത്. മഷ്റൂംസ് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റിയുമായി സഹകരിച്ച് കേരള വനം-വന്യജീവി വകുപ്പിന്റെ കാസര്‍ഗോഡ് ഡിവിഷന്‍ നടത്തിയ സൂക്ഷ്മ ഫംഗല്‍ സര്‍വേയിലാണ് കൂൺ കണ്ടെത്തിയത്. പ്രദേശത്തെ കുമിള്‍ വൈവിധ്യത്തെ പട്ടികപ്പെടുത്താനാണ് സര്‍വേ ലക്ഷ്യം വയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരിച്ചറിഞ്ഞ അമ്പതിലധികം കൂണ്‍ ഇനങ്ങളില്‍, ഫിലോബോലെറ്റസ് മണിപ്പുലാരിസ് വേറിട്ടുനില്‍ക്കുന്നു. ഓക്‌സിജനുമായി സംയോജിപ്പിക്കുമ്പോള്‍ പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന പദാര്‍ത്ഥങ്ങളായ ലൂസിഫെറിന്‍, ലൂസിഫെറേസ് എന്നിവയുടെ സാന്നിധ്യമാണ് ഇതിലെ തിളക്കത്തിന് കാരണമാകുന്നത്. ഈ തിളക്കം പ്രാണികളെ ആകര്‍ഷിക്കുകയും ബീജങ്ങളുടെ വ്യാപനത്തെ സുഗമമാക്കുകയും ഫംഗസുകളുടെ പ്രത്യുത്പാദന ചക്രത്തിന് സംഭാവന നല്‍കുകയും ചെയ്യുമെന്ന് കരുതുന്നു.


ALSO READ: മേഘാലയയിൽ കൂൺ കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചു; 9 പേർ ചികിത്സയിൽ


അതേസമയം ഇവയിൽ വിഷാംശ സാധ്യതയുള്ളതിനാല്‍ ഫിലോബോലെറ്റസ് മാനിപ്പുലാരിസ് കഴിക്കുന്നതിനെതിരെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. ഈ കൂണിന്റെ ഉപയോഗം ഗുരുതരമായ ദഹനനാള പ്രശ്‌നങ്ങളിലേക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കോ നയിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സാധാരണയായി ബയോലുമിനെസെന്‍സിന് കാരണമാകുന്ന രാസവസ്തുക്കള്‍ മനുഷ്യര്‍ക്ക് ആരോഗ്യപരമായ വെല്ലുവിളികള്‍ ഉയര്‍ത്തും.


രാത്രിയിൽ തിളക്കമുള്ളതാകുന്നതിനാൽ 'ഇലക്ട്രിക് കൂണ്‍' എന്നും ഇതിനെ വിളിക്കുന്നു. പ്രകാശം ഉല്‍പ്പാദിപ്പിക്കുന്ന രാസപ്രവര്‍ത്തനമായ കെമിലുമിനെസെന്‍സിന്റെ ഒരു രൂപമാണ് കൂണിലെ ബയോലൂമിനെസെന്‍സ്. ഈ പ്രക്രിയയില്‍ പിഗ്മെന്റ് ലൂസിഫെറിന്‍, എന്‍സൈം ലൂസിഫെറേസ് എന്നിവയും ഓക്സിജനും ഉള്‍പ്പെടുന്നു.


ALSO READ: ഗുണത്തോടൊപ്പം കൂണിനുണ്ട് അല്പം ദോഷങ്ങളും


കാസര്‍ഗോഡിന്റെ കുമിള്‍ വൈവിധ്യത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ പര്യവേക്ഷണം ആവശ്യമാണെന്ന് ഗവേഷക സംഘത്തെ നയിക്കുന്ന ഡോ. ജിനു മുരളീധരന്‍ പറയുന്നു. സമൃദ്ധമായ ഉഷ്ണമേഖലാ പരിസ്ഥിതിയും ജൈവവസ്തുക്കളും റാണിപുരം വനത്തെ ഫിലോബോലെറ്റസ് മണിപ്പുലാരിസിനും കണ്ടെത്തപ്പെടാത്ത മറ്റ് എണ്ണമറ്റ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റുന്നുവെന്ന് ജിനു മുരളീധരൻ പറഞ്ഞു. ​ഗവേഷക സംഘത്തിൽ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ അഷറഫ്, ഡോ. സന്തോഷ് കുമാർ കൂക്കൽ, കെ എം അനൂപ്, സച്ചിൻ പൈ, പൂർണ സജ്‌ന തുടങ്ങിയവരും ഉൾപ്പെടുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.