കൊച്ചി: എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ നാളെ തന്നെ തുറക്കുമെന്ന് കലക്ടര്‍ മുഹമ്മദ്‌ വൈ സഫിറുള്ള അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജില്ലയില്‍ നിപാ രോഗബാധ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടി വയ്ക്കണമോ എന്ന കാര്യം പരിശോധിച്ചിരുന്നു. എന്നാല്‍ സ്കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്‌ക്കേണ്ട തരത്തിലൊരു ഗുരുതരമായ സാഹചര്യ൦ നിലവിലില്ലെന്ന വിലയിരുത്തലിലാണ് ഈ നടപടി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത്.


അതേസമയം, സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നത് വലിയ തോതിലുള്ള ആശങ്കയ്ക്ക് ഇടയാക്കുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൂടാതെ, സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയമുയരാനും ഇത് ഇടയാക്കുമെന്നും വിലയിരുത്തലുണ്ടായിരുന്നു.


എന്നാല്‍, സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. നിപാ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷത്തിലുള്ള 5 പേരുടെ നില ആശാവഹമാണെന്നും മന്ത്രി പറഞ്ഞു. ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന 5 പേരുടെ രക്ത സാമ്പിളും ശരീരസ്രവ സാമ്പിളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ഉടന്‍തന്നെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും അവര്‍ പറഞ്ഞു. 


അതിനിടെ, രോഗബാധ സ്ഥിരീകരിച്ച വിദ്യാര്‍ഥിയുമായി അടുപ്പമുള്ള 311 പേരാണ് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നത്.