മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരെ പി വി അന്‍വര്‍ എംഎല്‍എ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് അൻവറിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് റിപ്പോർട്ട്. 

 


 

തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി അൻവർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുക. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു. പരമാവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറുമെന്നും അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 


 

ദിവസങ്ങള്‍ക്ക് മുന്‍പാണ് എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ തുറന്നയുദ്ധം ആരംഭിച്ചത്. ഇരുവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു അന്‍വര്‍ എംഎല്‍എ ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വർ ആരോപിച്ചത്.  'സ്വര്‍ണംപൊട്ടിക്കലി'ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. മാത്രമല്ല വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. സംഭവം വിവാദമായതോടെ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതു വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അജിത് കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ പി വി അന്‍വര്‍ എംഎല്‍എ നിലപാട് മയപ്പെടുത്തി. 

 


 

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായും അന്‍വർ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തില്‍ അന്വേഷണം നേരിടുന്ന സുജിത് ദാസിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.  സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് ഒരുമാസത്തിനകം ലഭിക്കുമെന്നാണ് സൂചന. റിപ്പോർട്ട് ലഭിക്കുന്ന ഘട്ടത്തിൽ ഉയർന്നു വരുന്ന കാര്യങ്ങളിൽ പാർട്ടിതലത്തിൽ പരിശോധിക്കേണ്ടതായി എന്തെങ്കിലും ഉണ്ടെങ്കിൽ അക്കാര്യം ശക്തമായി പരിശോധനക്ക് വിധേയമാക്കുമെന്ന എംവി ഗോവിന്ദൻ  മാധ്യമങ്ങളോട് പറഞ്ഞു.  തെറ്റായ സമീപനം ആരുടെ ഭാഗത്തുംനിന്നും ഉണ്ടായാലും  കർശനമായ നടപടി പാർട്ടി തലത്തിൽ സ്വീകരിക്കുമെന്നും. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്ന എല്ലാ പരാതികളും ഇത്തരത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പറഞ്ഞ എംവി ഗോവിന്ദൻ പി.വി.അന്‍വര്‍ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു ശശിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ടതില്ലെന്നും പറഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.