കോട്ടയം: കേരളാ കോണ്‍ഗ്രസ്‌ എമ്മിന് ഇന്ന് നിര്‍ണ്ണായക ദിവസം. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് ഇന്ന് സംസ്ഥാന സമിതി യോഗം ചേരും.


COMMERCIAL BREAK
SCROLL TO CONTINUE READING

കെ.എം. മാണിയുടെ നിര്യാണത്തിന് ശേഷം പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. അധികാരം പിടിച്ചെടുക്കാന്‍ ജോസ്.കെ.മാണിയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും അവസാന ശ്രമമാണ് ഇന്ന് നടക്കാനിരിക്കുന്നത്.


അതേസമയം യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ജോസഫ് വിഭാഗം തീരുമാനിച്ചു. സംസ്ഥാന സമിതി വിളിച്ച് പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ പി.ജെ.ജോസഫിനോട് ജോസ്.കെ.മാണി പലത്തവണ ആവശ്യപ്പെട്ടെങ്കിലും ജോസഫ് അതിന് തയ്യാറിയില്ല. ആ നിലപാടിനെ വെല്ലുവിളിച്ച് നടത്തുന്ന യോഗം പിളര്‍പ്പിനുള്ള സാധ്യതകളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.


എന്തായാലും ഇന്നത്തെ യോഗത്തില്‍ നിന്നും രണ്ടിലയുടെ ഭാവി നിര്‍ണ്ണായകമാകുമെന്നാണ് സൂചന. യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ജോസഫ് വിഭാഗം പാര്‍ട്ടി വിട്ടുപോകുമെന്നതില്‍ സംശയമില്ല. 


പരമാവധി സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ച് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് തെളിയിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്‍റെ ലക്ഷ്യം. എങ്കിലും നേരത്തെ മാണി പക്ഷത്ത് ഉണ്ടായിരുന്ന സി.എഫ് തോമസ്, ജോയി ഏബ്രഹാം, തോമസ് ഉണ്ണിയാടന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ജോസ്.കെ.മാണി വിളിച്ചിരിക്കുന്ന യോഗത്തില്‍ പങ്കെടുത്തേക്കില്ല. 


ഇതോടെ മാണി പക്ഷത്ത് വിള്ളലുണ്ടാക്കാന്‍ ജോസഫിന് കഴിയുമെന്നതില്‍ സംശയമില്ല. മാത്രമല്ല ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്ന എം.എല്‍.എമാര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കാനാണ് ജോസഫ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ഔദ്യോഗിക യോഗം ചേര്‍ന്ന് അച്ചടക്ക നടപടി തീരുമാനിക്കും.  


എന്തായാലും ഇന്നത്തോടെ രണ്ടില രണ്ടായി പിളര്‍ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.