തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി വിവാദം ഗുരുതര അഴിമതി ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരിമണൽ കമ്പനിയുമായി കരാറുണ്ടാക്കിയത് ക്രമവിരുദ്ധമായ രീതിയിൽ പണം കൈമാറാനാണ്. നേതാക്കൾ പണം സംഭാവനയായി വാങ്ങിയതിൽ തെറ്റില്ലെന്നും സതീശൻ ന്യായീകരിച്ചു. അതേസമയം, വിവാദം വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിപക്ഷത്തിന് മിണ്ടാട്ടമില്ലെന്ന് വി. മുരളീധരൻ വിമർശിച്ചു. എന്നാൽ, ആരോപണത്തിന് പിന്നിൽ ശത്രുതയുണ്ടെന്നും ജനങ്ങളിൽ സംശയമുണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിപക്ഷത്തിന്റെ വിമുഖത അളക്കേണ്ടത് മാധ്യമങ്ങൾ ആണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. സഭയിൽ എന്ത് വിഷയം ചർച്ച ചെയ്യണമെന്ന് മാധ്യമങ്ങളല്ല തീരുമാനിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മാസപ്പടി വിവാദം സഭയിൽ ഉന്നയിക്കാത്തതിലെ ചോദ്യത്തിനോടായിരുന്നു വിഡി സതീശന്റെ മറുപടി. നിയമസഭയിൽ റൂൾ 50 പ്രകാരം അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാൻ കഴിയില്ല. വീണക്കെതിരെ ഉയർന്നുവന്നത് ഗുരുതര ആരോപണമാണ്. വിഷയം പരിശോധിക്കാതെ ചാടി വീണ് എന്തും ചെയ്യുന്ന ആളുകൾ അല്ല പ്രതിപക്ഷത്തുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.


എംസി ശശിധരൻ കർത്ത കള്ളക്കടത്ത് നടത്തുന്ന ആളല്ല. നേതാക്കൾ പണം സംഭാവനയായി സ്വീകരിച്ചതിൽ എന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. അധികാരത്തിലിരുന്ന് സിഎംആർഎൽ എന്ന കമ്പനിക്ക് ഒരു പ്രത്യുപകാരവും ചെയ്തു നൽകിയിട്ടില്ല. ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പണം വാങ്ങാൻ ചുമതലപ്പെടുത്തിയെന്നും പാർട്ടി പ്രവർത്തനത്തിന് പണം വേണമെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ വാക്കൗട്ട് പ്രസംഗം നടത്തിയ ശേഷം മീഡിയ റൂമിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് വിഡി സതീശൻ നിലപാട് വ്യക്തമാക്കിയത്.


ALSO READ: Puthuppally By-election: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളുണ്ടെന്ന് വി.ഡി സതീശന്‍; സിപിഎം സജ്ജമെന്ന് എം.വി ഗോവിന്ദന്‍


അതേസമയം, മാധ്യമങ്ങൾ തെറ്റായ സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. തന്നെയും മുഖ്യമന്ത്രിയെയും വേണമെങ്കിൽ രാഷ്ട്രീയമായി എതിർക്കുന്നതിന് കുഴപ്പമില്ല. കുടുംബാംഗങ്ങളെ എന്തിനാണ് വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നതെന്നും മഹാപാപമാണ് ചെയ്തുകൂട്ടുന്നതെന്നും ഇപി വ്യക്തമാക്കി. മാസപ്പടി വിവാദം അടിസ്ഥാന രഹിതമാണ്. ആരോപണത്തിന് പിന്നിൽ ശത്രുതയെന്നും ജനങ്ങളിൽ സംശയമുണ്ടാക്കാൻ നീക്കമെന്നും ഇപി ജയരാജൻ പറഞ്ഞു.


തിരുവനന്തപുരത്ത് കെഡിപിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ചെന്നിത്തലയും മാസപ്പടി വിവാദത്തിൽ മൗനത്തിലായിരുന്നു. പട്ടികയിൽ പേരുള്ളതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. കരിമണൽ കമ്പനിയുടെ പട്ടികയിൽ ചെന്നിത്തലയുടെ പേര് പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമങ്ങളോട് സംസാരിക്കാതെ അദ്ദേഹം ഒഴിഞ്ഞു മാറിയത്. അതിനിടെ, പ്രതിപക്ഷത്തെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തി. വിഡി സതീശൻ വാലും ചുരുട്ടി പൂച്ചയെ പോലെ ഇരിക്കുന്നുവെന്നും പ്രതിപക്ഷം സഭയിൽ ഒരക്ഷരം മിണ്ടാത്തത് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ തെളിവാണെന്നും വി മുരളീധരൻ ഡൽഹിയിൽ പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.