തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എറണാകുളം രാജഗിരി ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ കവാടത്തിലെത്തിച്ച വ്യക്ക ഏറ്റുവാങ്ങാന്‍ വൈകിയെന്നത് ഗുരുതര ആരോപണമാണ്. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ലെന്നും സുധാകരൻ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്. ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം. അതിന്റെ  ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന്‍ പറഞ്ഞു. ശസ്ത്രക്രിയ സംബന്ധിച്ച വിവരം അറിവുണ്ടായിട്ടും എന്തുകൊണ്ട് ഇത്തരമൊരു പിഴവ് ഉണ്ടായിയെന്ന് അന്വേഷിക്കണം. 


ALSO READ: മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ


സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുറ്റക്കാരെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകും.  ആരോഗ്യ രംഗത്ത് ദേശീയപ്രശംസ നേടിയിട്ടുള്ള കേരളത്തെ നാണം കെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അകാലത്തില്‍ ജീവന്‍ നഷ്ടമായ സുരേഷ് കുമാറിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധാകരന്‍ പറഞ്ഞു.


സംഭവത്തിൽ കഴിഞ്ഞ ദിവസം രണ്ട് ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തിരുന്നു. യൂറോളജി നെഫ്രോളജി വിഭാഗത്തിന്റെ മേധാവിമാരെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജാണ് അറിയിച്ചത്. മന്ത്രിയുടെ നിർദേശം അനുസരണം ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലായിരുന്നു നടപടി. ഡോ. വാസുദേവൻ പോറ്റി ഡോ. ജേക്കബ് ജോർജ് എന്നിവരെയാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിനൊടുവിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.


അവയവമടങ്ങിയ പെട്ടിയുമായി അകത്തേക്ക് പോയത് പുറത്ത് നിന്നുള്ളവരാണെന്നും അവർക്ക് ഓപ്പറേഷൻ തിയറ്റർ എവിടെയാണെന്ന് അറിയാത്തത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൃക്ക എത്തിക്കുന്നതിലുള്ള ഏകപനത്തിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.