തിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറില്‍. വോട്ടിംഗ് യന്ത്രങ്ങളില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ പലയിടത്തും വോട്ടിംഗ് തുടങ്ങാന്‍ കുറച്ച് താമസം ഉണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആറുമണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി. കോഴിക്കോടാണ് മോക് പോളിംഗില്‍ ആദ്യം തകരാറ് കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ് നടത്തിയത്.


കൊല്ലം പരവൂർ നഗരസഭയിലെ പാറയിൽക്കാവ് വാർഡിൽ എൺപത്തി ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ പ്രവർത്തിക്കുന്നില്ല. പ്രേമചന്ദ്രൻ എന്ന പേരിന് നേരേയുള്ള ബട്ടൺ അമർത്തുമ്പോൾ മെഷീന്‍ പ്രവർത്തിക്കുന്നില്ല. പത്തനാപുരം കലഞ്ഞൂർ 162-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രവും തകരാറിലായി. കുണ്ടറ പെരുമ്പുഴ ആലൂമൂട്  യുപി സ്കൂളിലെ 86-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലാണ്. മോക്ക് വോട്ടിംഗ് തടസപ്പെട്ടു. 


മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതിയില്ല. മോക് പോളിംഗ് നടത്തുന്നത് മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. മഴ മൂലം പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാല്‍ മലപ്പുറം മുണ്ടുപറമ്പിൽ 113, 109 ബൂത്തുകൾ മാറ്റി ക്രമീകരിക്കുന്നു. 


കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ 149-ാം നമ്പർ ബൂത്തിലെ വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യി. ബട്ടൻ അമർത്താനാവുന്നില്ല. ഇവിടെ പകരം യന്ത്രം എത്തിക്കാൻ ശ്രമം നടക്കുകയാണ്. 


കണ്ണൂർ പിണറായി 151 ബൂത്തിൽ മെഷീനിൽ തകരാർ കണ്ടെത്തി. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട പിണറായി 161-ാം ബൂത്തിൽ യന്ത്രം തകരാറാണ്. 


വടകര നാദാപുരം മുളക്കുന്നിൽ 33-ാം നമ്പർ ബൂത്തിലും പശുക്കടവ് 34നമ്പർ ബൂത്തിലും വോട്ടിംഗ് മെഷിനിൽ തകരാർ കണ്ടെത്തി. തൃശൂർ അരിമ്പൂരിലെ പോളിങ് സ്റ്റേഷനിൽ 5 മെഷീനുകളിൽ യന്ത്ര തകരാർ കണ്ടെത്തി.