ഹൈദരാബാദ്: അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന  ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’വിലെ പ്രധാനയുദ്ധരംഗത്തിന്‍റെ മേയ്ക്കിങ് വീഡിയോ ലീക്കായ സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ ഗ്രാഫിക് ഡിസൈനറെ പോലീസ് അറസ്റ്റ് ചെയ്തു. സംവിധായകന്‍ രാജമൗലിയുടെ പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്‍റെ ഒന്‍പത് മിനിറ്റുള്ള വീഡിയോ ഫൂട്ടേജ് ലീക്ക് ചെയ്തതിനാണ് ഗ്രാഫിക് ഡിസൈനറെ അറസ്റ്റ് ചെയ്തത്. വിജയവാഡയില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗത്തില്‍ നിന്നുള്ള യുദ്ധരംഗമാണ് ഇയാള്‍ ചോര്‍ത്തിയത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ ജീവനക്കാരനായ ഗ്രാഫിക് ഡിസൈനറാണ് രംഗം ചോര്‍ത്തിയത്. 


രണ്ടര മിനിറ്റുള്ള വീഡിയോയില്‍ ബാഹുബലിയുടെയും ദേവസേനയുടെയും ചെറുപ്പകാലമാണ് കാണിക്കുന്നത്. കോടിക്കണക്കിന് രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന ഈ രംഗത്തിന്‍റെ ഫൂട്ടേജ് വീഡിയോ സാമൂഹമാധ്യമങ്ങളില്‍ തരംഗമായി കഴിഞ്ഞു.


അഭിനേതാക്കള്‍ അടക്കമുള്ള യൂണിറ്റ് അംഗങ്ങള്‍ പോലും ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിബന്ധനയോടെയാണ് സംവിധായകന്‍ സിനിമ ചിത്രീകരണം തുടര്‍ന്നത്. അതിനിടെയാണ് ഇങ്ങനെയൊരു വീഡിയോ ലീക്കായിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളുടെ സെറ്റില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരിന്നു.


അടുത്ത വര്‍ഷം ഏപ്രില്‍ 28നാണ് ബാഹുബലി 2 റിലീസിനെത്തുന്നത്. അനുഷ്ക ഷെട്ടിയും പ്രഭാസുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.