പത്മാവതിലെ ഗൂമര്‍ നൃത്തം സെന്‍സറിന് മുന്‍പും പിന്‍പും (വീഡിയോ കാണാം)
ചിത്രീകരണം ആരംഭിച്ചത് മുതല്‍ വിവാദ വിഷയമായി മാറിയ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പത്മാവതില്‍ സെന്‍സറിംഗിന് ശേഷം മാറ്റങ്ങള്‍ ഏറെ. പത്മാവതി എന്ന പേര് പത്മാവത് എന്ന് മാറ്റിയതിന് പുറമെ ഏറെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയ ദീപികയുടെ നൃത്തമടങ്ങിയ 'ഗൂമര്‍' എന്ന ഗാനത്തിലും മാറ്റങ്ങള്‍ വരുത്തിയുള്ള പുതിയ വീഡിയോ പുറത്തിറങ്ങി.
ആദ്യം പുറത്തിറങ്ങിയ വീഡിയോയില്‍നിന്ന് വ്യത്യസ്തമായി ദീപികയുടെ ശരീരം മുഴുവനും കവര്‍ ചെയ്ത രീതിയിലുള്ള വസ്ത്രങ്ങളാണ് പുതിയ ഗാനരംഗങ്ങളില്‍ കാണാന്‍ കഴിയുന്നത്. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് മാറ്റം വരുത്തിയാണ് വീഡിയോ പുറത്തെത്തിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വയറിന്‍റെ ഭാഗത്തെ ശരീരം പൂര്‍ണമായും മറച്ചുകൊണ്ടുള്ളതാണ് പുതിയ വീഡിയോ.
സെന്‍സര്‍ ബോര്‍ഡിന്‍റെ ഇടപെടലാണ് ഗാനരംഗത്തിലും ഇത്തരം മാറ്റങ്ങള്‍ വരുത്തിയത്. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് വീഡിയോ യൂട്യൂബിലൂടെ റിലീസ് ചെയ്തത്. കര്‍ണിസേനയുടെ നിരന്തര പ്രതിരോധത്തിന്‍റെ ഭാഗമായാണ് ഇത്തരം രംഗങ്ങള്‍ വീണ്ടും മാറ്റിയെടുത്തത്. സിനിമയിലെ പാട്ടു രംഗങ്ങള്‍ മാറ്റാതെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് കര്‍ണിസേന നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് സി.ബി.സി.സിയുടെ ഈ നടപടി. യൂ സര്‍ട്ടിഫിക്കറ്റിന് വേണ്ടിയാണ് ഗാനരംഗത്തില്‍ മാറ്റം വരുത്തിയതെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ആദ്യത്തെ വീഡിയോയില്‍ ഈ ഗാനരംഗത്തില്‍ ദീപികയുടെ വയറു ഭാഗം വ്യക്തമായി കാണുന്ന തരത്തിലായിരുന്നു ചിത്രീകരിച്ചിരുന്നത്. വീഡിയോ കാണാം
ജനുവരി 25ന് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ചിത്ത്രതിന് നിരവധി തിരുത്തലുകള്‍ക്ക് ശേഷമാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. രാജസ്ഥാനിലെ റാണിയായിരുന്ന പത്മാവതിയുടെ പ്രണയകഥ പറയുന്ന ചിത്രത്തിന് നേരെ രജസ്ഥാന്‍ കര്‍ണിസേന ഇപ്പോഴും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ചിത്രത്തില്‍ രജപുത്ര സംസ്‌കാരത്തെ വികലമാക്കുന്ന രംഗങ്ങള്‍ ഉണ്ടെന്ന വിവാദത്തെ തുടര്‍ന്നാണ് വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുകള്‍ ഏറ്റുവാങ്ങിയത്.
ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ റാണി പത്മാവതിയുടെ വീരചരിത്രം വികലമായി ചിത്രീകരിച്ചെന്ന ആരോപണങ്ങളെ തുടര്‍ന്ന് ചരിത്ര വിദഗ്ധരുള്‍പ്പെട്ട സമിതി ചിത്രം കണ്ട ശേഷമായിരുന്നു ഫിലിം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.
ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.