പനാജി: കേന്ദ്രസര്‍ക്കാര്‍ വിലക്കിയ സനല്‍കുമാര്‍ ശശിധരന്‍റെ എസ്.ദുര്‍ഗ (സെക്സി ദുര്‍ഗ) ഗോവയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സുനിത് ടണ്ടന്‍ ഇക്കാര്യം അറിയിച്ച് സനല്‍കുമാറിന് ഇ മെയില്‍ അയച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രദര്‍ശിപ്പിക്കുന്നതിനായി സെന്‍സര്‍ കോപ്പി അയയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു സുനിത് ടണ്ടന്‍റെ കത്ത്. ഐ.എഫ്.എഫ്.ഐയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ക്ഷണിച്ച വിവരം സനല്‍കുമാര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ കരുത്ത് പരാമര്‍ശിച്ച സനല്‍കുമാര്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയോടുള്ള നന്ദിയും രേഖപ്പെടുത്തി. നിയമപോരാട്ടത്തില്‍ ഒപ്പം നിന്നവര്‍ക്കും സംവിധായകന്‍ നന്ദി അറിയിച്ചു. 



സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗയും രവി ജാദവിന്‍റെ മറാത്തി ചിത്രം ന്യൂഡും ഐഎഫ്എഫ്‌ഐയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ വിവാദമായിരുന്നു. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ത്യന്‍ പനോരമ ജൂറി തെരഞ്ഞെടുത്ത രണ്ട് ചിത്രങ്ങളും ഫെസ്റ്റിവലില്‍ നിന്ന് ഒഴിവാക്കിയത്.ഇതില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ രാജി വച്ചിരുന്നു. 


കേന്ദ്രനടപടിയെ ചോദ്യം ചെയ്തുകൊണ്ട് സനല്‍കുമാര്‍ ശശിധരന്‍ ഹൈക്കോടതിയെ സമീപിച്ചു. എസ് ദുര്‍ഗ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവും നീതീകരിക്കാന്‍ ആവാത്തതുമാണെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരൻ ഹർജി ആരോപിച്ചു. തുടര്‍ന്ന് ചലച്ചിത്രമേളയില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. 


ഹൈക്കോടതി വിധി വന്നിട്ടും ചിത്രത്തിന്‍റെ പ്രദര്‍ശനം സംബന്ധിച്ച് വ്യക്തതയുണ്ടായിരുന്നില്ല. മുഖാമുഖത്തില്‍ ഇക്കാര്യം അഭിനേതാവ് കണ്ണന്‍ നായര്‍ ഉന്നയിച്ചപ്പോള്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയതും വിവാദമായിരുന്നു.