ദോഹ:  നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വനിതാ യാത്രക്കാരെ നഗ്‌നരാക്കി പരിശോധിച്ചു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓസ്‌ട്രേലിയയില്‍ നിന്നുള്ള 13 വനിതാ യാത്രക്കാര്‍ക്കാണ്  "അപമാനകരമായ" ഈ  നടപടി അഭിമുഖീകരിക്കേണ്ടി വന്നത്. 


ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പുറപ്പെടാന്‍ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരെയാണ്  നഗ്‌നരാക്കി പരിശോധന നടത്തിയത്.  സ്വകാര്യ ഭാഗങ്ങളില്‍ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നും  എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.


അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതര്‍ സംഭവം നിഷേധിച്ചിട്ടില്ല. നവജാത ശിശുവിനെ വിമാനത്താവളത്തില്‍ കണ്ടെത്തിയതായും ആരോഗ്യ പ്രവര്‍ത്തകര്‍ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അമ്മയ്ക്കുവേണ്ടി അന്വേഷണം നടത്തിയതെന്നും എച്ച്‌.ഐ.എ വ്യക്തമാക്കി. കുഞ്ഞിന്‍റെ  മാതാപിതാക്കള്‍ ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച്‌ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും വിമാനത്താവളം അധികൃതര്‍ അറിയിച്ചു.


ഒക്ടോബര്‍ 2 ന്, ദോഹയില്‍ നിന്ന് സിഡ്നിയിലേക്കുള്ള ഫ്ലൈറ്റ് ക്യുആര്‍ 908 വിമാനത്തിലെ സ്ത്രീകള്‍ക്കായിരുന്നു ദുരനുഭവം. സ്ത്രീകളോട് വിമാനത്താവളത്തില്‍ ഇറങ്ങി ആംബുലന്‍സില്‍ വെച്ച്‌ വസ്തം മാറ്റി പരിശോധനയ്ക്ക് വിധേയമാകാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.  


സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഖത്തര്‍ അധികൃതരോട് കടുത്ത ആശങ്ക രേഖപ്പെടുത്തി. സംഭവത്തെക്കുറിച്ച്‌ ഗുരുതരമായ ആശങ്കകള്‍ ഖത്തറി അധികൃതരെ  ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ വാണിജ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തെക്കുറിച്ചുള്ള വിശദവും സുതാര്യവുമായ വിവരങ്ങള്‍ ഉടന്‍ നല്‍കുമെന്ന് ഖത്തര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കി. 


Also read: രാജ്യത്ത് കോവിഡ് വ്യാപന തീവ്രത കുറയുന്നു, രോഗമുക്തി നിരക്ക് 90%


അതേസമയം, ഖത്തര്‍ എയര്‍വേയ്‌സ് സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇക്കാര്യത്തില്‍ വിമാനത്തിലെ ഒരു യാത്രക്കാരെയും ബന്ധപ്പെട്ടിട്ടില്ലെന്നും കമ്ബനി വ്യക്തമാക്കി.