പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി.


COMMERCIAL BREAK
SCROLL TO CONTINUE READING

ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് ധോണി. 


വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഇടം നേടാനുള്ള ധോണിയുടെ ശ്രമങ്ങൾക്കുള്ള തുടക്കം കൂടിയാണ് ഐ പി എൽ. എന്നാല്‍, ധോനിയുടെ ഈ തിരിച്ചു വരവിനുള്ള തയാറെടുപ്പിനോട് ക്രിക്കറ്റ് ഇതിഹാസം കപിൽ‌ദേവിന് വലിയ താൽപ്പര്യമില്ല. 


ഒരു വർഷത്തിലധികമായി ക്രിക്കറ്റിൽ നിന്ന് അകന്ന് കഴിയുന്ന ധോണിക്ക് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കണമെങ്കില്‍ ധാരാളം മത്സരം കളിച്ചേ മതിയാകൂ എന്നാണ് കപിൽ ദേവ് പറയുന്നത്. ദേശീയ ടീമില്‍ തിരിച്ചുകയറാന്‍ മറ്റ് താരങ്ങൾക്കുള്ള കടമ്പകളെല്ലാം ധോണിക്കും ബാധകമായിരിക്കണമെന്നും പ്രത്യേക പരിഗണനയൊന്നും ധോണിക്ക് നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. 


ധോണിയുടെ കരിയര്‍ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നാണ് കപില്‍ ദേവ് പറയുന്നത്. 


ധോണി ആരാധകനെന്ന നിലയില്‍ അദ്ദേഹം ട്വന്റി 20 ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരു ക്രിക്കറ്ററെന്ന നിലയില്‍ അടുത്ത ഒരു 10 വര്‍ഷത്തേക്ക് നമുക്ക് നോക്കിക്കാണാവുന്ന യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.