ലോര്‍ഡ്സ്: ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിൽ "അള്ളാഹു തങ്ങൾക്കൊപ്പമുണ്ടായിരുന്നു"വെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിൻ മോർഗൻ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മോർഗൻ ഇക്കാര്യം പരാമർശിച്ചത്. 'അള്ളാഹുവും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. മത്സരത്തിന് മുന്‍പ് ആദിൽ റാഷിദിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് തീർച്ചയായും അള്ളാഹു നമുക്കൊപ്പമാണെന്നാണ്' ഓയിൻ മോർഗൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയത്തിൽ 'ഐറിഷ് ഭാഗ്യം' കൂടെയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഐറിഷ് വംശജനായ മോർഗൻ ആദിൽ റാഷിദിന്‍റെ വിശ്വാസം പരാമർശിച്ചത്. വ്യത്യസ്ത പശ്ചാത്തലത്തിലും സംസ്‌കാരത്തിലുമുള്ള കളിക്കാരുടെ സംഗ്രഹമാണ് ഇംഗ്ലണ്ട് ടീമെന്നും ഭാഗ്യത്തിന്‍റെ കൂടി പിന്തുണയോടെയാണ് ജയിച്ചതെന്നും മോർഗൻ അഭിപ്രായപ്പെട്ടു.


അതേസമയം, ഇംഗ്ലണ്ട് ടീമിലെ വംശീയ വൈജാത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ലോകകപ്പ് നേടിയതോടെ ശക്തമായിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലെത്തുംമുമ്പ് അയർലന്‍ഡിനു വേണ്ടി കളിച്ചിരുന്നയാളാണ് ക്യാപ്റ്റന്‍ മോർഗൻ. ഫൈനലിൽ നിർണായക പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സ് ന്യൂസിലാന്‍ഡില്‍ ജനിച്ചയാളാണ്. ഓപണർ ജേസൺ റോയ് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. സ്പിന്നർമാരായ ആദിൽ റാഷിദും മോയിൻ അലിയും പാക്കിസ്ഥാനില്‍നിന്നും കുടിയേറിയ മാതാപിതാക്കളുടെ മക്കളാണ്. കരീബിയനിലെ ബർഡബോസ് സ്വദേശിയായ ജോഫ്ര ആർച്ചർ വെസ്റ്റ് ഇൻഡീസിനു വേണ്ടി അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ നിർണായക സൂപ്പർ ഓവർ എറിഞ്ഞത് ജോഫ്രയാണ്.