ഒടുവില്‍ സമ്മതിച്ചു; യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാക് പരിശീലനം!
ഇവരെല്ലാം ഹീറോകളാണെന്ന് വിശേഷിപ്പിച്ച മുഷാറഫ് ലാദനേയും ജലാലുദ്ദീൻ ഹഖാനിയേയും പാക്കിസ്ഥാന്‍ വീരന്‍മാരെന്നാണ് വിശേഷിപ്പിച്ചത്.
ഇസ്ലാമാബാദ്: ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കശ്മീരികള്‍ക്ക് പാക്കിസ്ഥാന്‍ പരിശീലനം നല്‍കിയിരുന്നതായുള്ള വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് മുഷാറഫ്.
ഇവരെല്ലാം ഹീറോകളാണെന്ന് വിശേഷിപ്പിച്ച മുഷാറഫ് ലാദനേയും ജലാലുദ്ദീൻ ഹഖാനിയേയും പാക്കിസ്ഥാന്‍ വീരന്‍മാരെന്നാണ് വിശേഷിപ്പിച്ചത്.
പാക് രാഷ്ട്രീയ നേതാവ് ഫര്‍ഹത്തുള്ള ബാബര്‍ ട്വിറ്ററില്‍ പങ്കുവെച്ച ഒരു അഭിമുഖത്തിലെ ക്ലിപ്പിലാണ് മുഷാറഫ് പറയുന്നത് പുറത്തുവന്നത്. '1979 ല്‍ മത തീവ്രവാദം അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ചത് പാക്കിസ്ഥാന്‍റെ ലാഭത്തിനും സോവിയറ്റിനെ പുറത്താക്കാനും വേണ്ടിയാണെന്നും. ഞങ്ങള്‍ ലോകമെമ്പാടുമുള്ള മുജാഹിദീനുകളെ എത്തിച്ച് പരിശീലനം നല്‍കുകയും ആയുധങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും. അവരെല്ലാം ഹീറോകളാണെന്നും ഒസാമ ബിന്‍ ലാദനും, ജലാലുദ്ദീൻ ഹഖാനിയും നമ്മുടെ ഹീറോയാണെന്നും. അന്നത്തെയും ഇന്നത്തെയും അവസ്ഥ വ്യത്യസ്തമാണെന്നും അതുകൊണ്ട് അന്നത്തെ ഹീറോകള്‍ ഇന്ന് വില്ലന്മാരായി' എന്നൊക്കെയാണ് പുറത്തുവന്ന ക്ലിപ്പില്‍ ഉണ്ടായിരുന്നത്.
കശ്മീരിലെ അശാന്തിയെക്കുറിച്ച് മുഷാറഫ് പറഞ്ഞത് പാക്കിസ്ഥാനിലെത്തുന്ന കശ്മീരികള്‍ക്ക് ഞങ്ങള്‍ ഹീറോയ്ക്ക് കൊടുക്കുന്ന സ്വീകരണമാണ് നല്‍കുന്നതെന്നും. ഞങ്ങള്‍ അവരേയും പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നുമാണ്.
മാത്രമല്ല ഇന്ത്യൻ സൈന്യവുമായി പോരാടുന്ന ഇവരെ മുജാഹിദ്ദീനായിട്ടാണ് ഞങ്ങൾ കണ്ടിരുന്നതെന്നും അക്കാലത്താണ് ലഷ്കര്‍-ഇ-തായ്ബ പോലുള്ള വിവിധ തീവ്രവാദ സംഘടനകള്‍ ഉയര്‍ന്നുവന്നതെന്നും മുഷാറഫ് പറഞ്ഞു.
മുഷാറഫിന്‍റെ ഈ വെളിപ്പെടുത്തല്‍ കശ്മീരില്‍ യാതൊരു ഇടപെടലും ഇല്ലെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാന്‍റെ വാദങ്ങള്‍ക്കേറ്റ അടിയാണെന്നും സംഘര്‍ഷങ്ങള്‍ക്ക് ആക്കംക്കൂട്ടാന്‍ തീവ്രവാദികളെ ഉപയോഗിക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണിതെന്നും വ്യക്തമാക്കുന്നതാണ്.
മേഖലയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാക് മണ്ണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ പല ആവര്‍ത്തി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാത്രമല്ല രാജ്യത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹം ഇസ്ലാമാബാദിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
ആരോപണങ്ങളൊന്നും സത്യമല്ല എന്നുവാദിക്കുന്ന പാക്കിസ്ഥാന് അവരുടെതന്നെ മുന്‍ പ്രസിഡന്റിന്‍റെ ഈ പ്രസ്താവന തലവേദനയാകുമെന്ന കാര്യത്തില്‍ സംശയമില്ല.