Geneva: ഒടുക്കം തനിനിറം കാട്ടി ചൈന, ചൈനയുടെ നിലപാടില്‍ അമ്പരന്ന് ലോകാരോഗ്യസംഘടന..


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച്  പഠിക്കാന്‍ ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധ സംഘത്തിന് രാജ്യത്ത്  പ്രവേശിക്കാന്‍ ചൈന അനുമതി നല്‍കിയില്ല.  അവസാന നിമിഷം വിദഗ്ധ സംഘത്തിന്  പ്രവേശനാനുമതി നിഷേധിച്ച ചൈനയുടെ നടപടി  ഏറെ നിരാശാജനകമാണെന്ന് ലോകാരോഗ്യസംഘടന (World Health Organisation, WHO) തലവന്‍  ടെഡ്രോസ് അഥനോം ഗബ്രിയാസിസ് (Tedros Adhanom Ghebreyesus) വ്യക്തമാക്കി.


സംഘത്തിലെ  രണ്ട് പേർ നിലവിൽ ചൈനയിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. എന്നാല്‍.  മറ്റുള്ളവർക്ക് അവസാന നിമിഷം യാത്രതിരിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും   WHO തലവന്‍ പറഞ്ഞു.


വിദഗ്ധ സംഘത്തിന് പ്രവേശനാനുമതി നൽകുന്ന കാര്യത്തിൽ ചൈനീസ് അധികൃതർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വൈകിയാണ് അറിഞ്ഞത്.  മുതിർന്ന ചൈനീസ് അധികൃതരുമായി സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെയും രാജ്യാന്തര സംഘത്തിന്‍റെയും പ്രഥമ ദൗത്യം ഇതാണെന്ന് അവരെ അറിയിക്കുകയും ചെയ്തു. പ്രവേശന അനുമതി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ചൈന എത്രയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്,  ടെഡ്രോസ് പറഞ്ഞു.


എന്നാല്‍, വിസാ ക്ലിയറൻസുമായി ബന്ധപ്പെട്ട  പ്രശ്നങ്ങള്‍ മൂലമാണ് അനുമതി ലഭിക്കാത്തത് എന്നാണ് ലോകാരോഗ്യ സംഘടനാ അടിയന്തര വിഭാഗം ഡയറക്ടർ മൈക്കിൽ റയാൻ പറയുന്നത്.  വളരെ വേഗത്തിൽ തന്നെ  പ്രശ്നം  പരിഹരിക്കപ്പെടുമെന്നും സംഘത്തിന് പ്രവേശനാനുമതി ലഭിക്കുമെന്നും  അദ്ദേഹം പ്രതീക്ഷ  പ്രകടിപ്പിച്ചു.


അതേസമയം, ഈ വിഷയത്തില്‍ ചൈന ഇതുവരെ  ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.


മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ്  കൊറോണ വൈറസിന്‍റെ  (Corona Virus) ഉത്ഭവത്തെക്കുറിച്ച്  പഠിക്കാന്‍  പത്തംഗ വിദഗ്ധ സംഘത്തെ ചൈനയിലേയ്ക്ക് അയയ്ക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്‌.   


അമേരിക്ക, ഇന്ത്യ, ഒപ്പം നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കൊറോണ വൈറസ് വ്യാപനത്തില്‍  ചൈനയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചൈനയിലെ  വുഹാനില്‍  ഉത്ഭവിച്ച വൈറസിന്‍റെ വ്യാപനം തടുക്കാന്‍ രാജ്യം ശക്തമായ  നടപടികള്‍ കൈക്കൊണ്ടില്ല എന്നത് ലോക രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ലോകാരോഗ്യസംഘടന ചൈനയ്ക്കെതിരെ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വിമുഖത കാട്ടിയിരുന്നു. 


ലോകാരോഗ്യ സംഘടനയുടെ ഈ നിലപാട് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇത്  അമേരിക്കന്‍ പ്രസിഡന്‍റ്  ഡൊണാൾഡ്  ട്രംപ്  (Donald Trump) പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  അസ്വാരസ്യങ്ങള്‍ ലോകാരോഗ്യ സംഘടനയ്ക്കെതിരെ  നടപടികള്‍ സ്വീകരിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കിവരുന്ന ഫണ്ട്  അമേരിക്ക നിര്‍ത്തലാക്കി. 


Also read: COVID-19 അവസാനത്തെ മഹാമാരിയല്ല, ​ പാഠങ്ങള്‍ പഠിക്കാനുള്ള സമയമെന്ന് ലോകാരോഗ്യ സംഘടന


ചൈനയ്ക്കെതിരെ പ്രതികരിക്കാനോ,  കൊറോണ വൈറസിന്‍റെ ഉത്ഭവത്തെക്കുറിച്ച് വുഹാനില്‍ പഠനം നടത്താനോ  ലോകാരോഗ്യ സംഘടന തയാറായില്ല എന്നത് ലോകരാഷ്ട്രങ്ങളെ പോലും അമ്പരപ്പിച്ചിരുന്നു.


2019 അവസാനത്തോടെ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തുന്നത്.  മാസങ്ങള്‍ക്കകം  വൈറസ് ലോകത്താകമാനം പടർന്നുപിടിയ്ക്കുകയായിരുന്നു. കൊറോണ വൈറസ് ബാധിച്ച്  ഇതുവരെ ഏകദേശം 18 ലക്ഷത്തിലേറെ പേർ മരിച്ചു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App.ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA 


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.