India Vs Australia ODI: ഏകദിന പരമ്പര പിടിക്കാൻ ഓസീസ്: കമ്മിൻസിൻറെ അഭാവത്തിൽ സ്മിത്ത് തന്നെ നായകൻ

India Vs Australia ODI Series: അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ തന്നെ തുടരാൻ കമ്മിൻസ് തീരുമാനിച്ചതോടെയാണ് സ്മിത്തിനെ നായകനായി പ്രഖ്യാപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 03:55 PM IST
  • ആരോൺ ഫിഞ്ച് വിരമിച്ചതിന് പിന്നാലെയാണ് പാറ്റ് കമ്മിൻസിനെ നായകനായി തിരഞ്ഞെടുത്തത്
  • ഏകദിന പരമ്പരയിൽ ഓസീസിൻറെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തും
  • മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക
India Vs Australia ODI: ഏകദിന പരമ്പര പിടിക്കാൻ ഓസീസ്: കമ്മിൻസിൻറെ അഭാവത്തിൽ സ്മിത്ത് തന്നെ നായകൻ

ഇന്ത്യയ്ക്ക് എതിരായ ബോർഡർ - ഗവാസ്കർ ട്രോഫി കൈവിട്ടതിന് പിന്നാലെ ഏകദിന പരമ്പര ലക്ഷ്യമിട്ട് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസിൻറെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുക. അമ്മയുടെ മരണത്തെ തുടർന്ന് നാട്ടിൽ തന്നെ തുടരാൻ കമ്മിൻസ് തീരുമാനിച്ചതോടെയാണ് സ്മിത്തിനെ നായകനായി പ്രഖ്യാപിച്ചത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മാർച്ച് 17നാണ് തുടക്കമാകുക.

ഇന്ത്യയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ സ്റ്റീവ് സ്മിത്താണ് ഓസ്ട്രേലിയയെ നയിച്ചത്. ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റിന് പിന്നാലെയാണ് കമ്മിൻസ് നാട്ടിലേയ്ക്ക് മടങ്ങിയത്. അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിനിടെ കമ്മിൻസിൻറെ അമ്മ സ്തനാർബുദം ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ആരോൺ ഫിഞ്ച് വിരമിച്ചതിന് പിന്നാലെയാണ് പാറ്റ് കമ്മിൻസിനെ നായകനായി തിരഞ്ഞെടുത്തത്. 

ഏകദിന പരമ്പരയിൽ ഓസീസിൻറെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെൻ മാക്സ്വെല്ലും മിച്ചൽ മാർഷും ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ വർഷം നവംബറിൽ കാലിന് പരിക്കേറ്റ മാക്സ്വെൽ ഫിറ്റ്നസ് വീണ്ടെടുത്തു കഴിഞ്ഞു. കാൽക്കുഴയ്ക്കേറ്റ പരിക്കിൽ നിന്ന് മിച്ചൽ മാർഷും മോചിതനായിട്ടുണ്ട്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം നടക്കുക. ഇന്ത്യയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര ഇരുടീമുകൾക്കും ഏറെ നിർണായകമാണ്.

മൂന്നാം മത്സരത്തിലെ ജയത്തോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേയ്ക്ക് പ്രവേശനം നേടിയിരുന്നു. എന്നാൽ, അപ്രതീക്ഷിതമായ തോൽവി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന ഇന്ത്യയുടെ മോഹത്തിന് കനത്ത തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനം തുലാസിലായി. ന്യൂസിലൻഡ്-ശ്രീലങ്ക ടെസ്റ്റ് പരമ്പരയുടെ ഫലം ആശ്രയിക്കേണ്ട നിലയിലേയ്ക്കാണ് കാര്യങ്ങൾ എത്തിയത്. 

നാലാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് എതിരെ ഇന്ത്യ പരാജയപ്പെടുകയും കീവീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരുകയും ചെയ്താൽ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ പുറത്താകുമായിരുന്നു. എന്നാൽ, വിരാട് കോഹ്ലിയുടെയും ശുഭ്മാൻ ഗില്ലിൻറെയും തകർപ്പൻ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ നാലാം ടെസ്റ്റിൽ സമനില പിടിച്ചു. മറുഭാഗത്ത്, ആവേശം വാനോളം ഉയർത്തിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലൻഡ് വിജയിച്ചതോടെ ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടുകയായിരുന്നു. 

ജൂൺ 7ന് ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുക. 2021ൽ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. സതാംപ്ടണിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം കീവീസ് വെറും 2 വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.

 

റ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News