മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ രാജ്യം ഉറ്റുനോക്കുന്നത്
നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യാഴാഴ്ച അവതരിപ്പിക്കും. ജി.എസ്.ടി കാലത്തെ ജയ്റ്റിലി ബജറ്റില്‍ രാജ്യത്തിന് പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് മുന്നിട്ടു നില്‍ക്കുന്നത്.
ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വ്യാഴാഴ്ച അവതരിപ്പിക്കും. ജി.എസ്.ടി കാലത്തെ ജയ്റ്റിലി ബജറ്റില്‍ രാജ്യത്തിന് പ്രതീക്ഷകളേക്കാള്‍ ആശങ്കകളാണ് മുന്നിട്ടു നില്‍ക്കുന്നത്.
മൂന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കേ ജനപ്രിയ ബജറ്റിനായുള്ള സമ്മര്‍ദ്ദം ജയ്റ്റ്ലിക്ക് മേലുണ്ട്. ജി.എസ്.ടി മൂലം വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായ ഇടത്തരക്കാര്‍ക്ക് ആശ്വാസമേകുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൂടാതെ, ആദായനികുതിയിൽ കൂടുതൽ ഇളവുകൾ നൽകണമെന്നും നികുതി ഒഴിവാക്കുന്നതിന്റെ പരിധി ഉയർത്തണമെന്നും ആവശ്യമുയരുന്നു. എല്ലാവർക്കും ഭവനം എന്ന മുദ്രാവാക്യം ഉയർത്തുന്ന സർക്കാർ ഭവനനിർമാണത്തിന് കാര്യമായ ഇളവുകളും പ്രോൽസാഹന പദ്ധതികളും കൊണ്ടുവരുമോയെന്നും രാജ്യം ഉറ്റുനോക്കുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് വമ്പന്‍ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സര്‍ക്കാരെന്ന വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും കോര്‍പ്പറേറ്റ് മേഖലയ്ക്ക് ഊര്‍ജ്ജമേകുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി ധനമന്ത്രിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിദ്യാഭ്യാസ, ആരോഗ്യ, കാർഷിക മേഖലകൾക്കുള്ള വിഹിതവും ക്ഷേമപദ്ധതികൾക്കുള്ള വിഹിതവും ഗണ്യമായി ഉയർത്താൻ സാധ്യതയുണ്ടെന്നാണ് സൂചന. എന്നാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കഴിഞ്ഞ ബജറ്റില്‍ ആത്മവിശ്വാസത്തോടെയായിരുന്നു ജയ്റ്റിലി രാജ്യത്തെ നേരിട്ടത്. "ഈ പുതിയ വഴിയില്‍ എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്? എനിക്കൊപ്പം വരൂ, ഞാനാണ് വഴി നയിക്കുന്നത്," എന്ന് ഉറുദു കവിതയിലെ വരികള്‍ കടം എടുത്ത് ജയ്റ്റിലി പറഞ്ഞു. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ജയ്റ്റ്ലിയുടെ ആത്മവിശ്വാസത്തിന് കുറവ് വന്നിട്ടില്ലെങ്കിലും ജനങ്ങള്‍ക്ക് സര്‍ക്കാരിലുണ്ടായിരുന്ന വിശ്വാസത്തിന് ചെറുതല്ലാത്ത ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇത് അബിസംബോധന ചെയ്യുന്നതില്‍ ജയ്റ്റ്ലിയിലെ സാമ്പത്തിക വിദഗ്ദന് എന്ത് മാജിക്കാണ് കരുതി വച്ചിരിക്കുന്നത് എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.