മലപ്പുറം: ജില്ലയില്‍ കോളറ രോഗമെത്തിയത് ഓടകളിലെ വെളളത്തിലൂടെയെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. ഓടകളില്‍ നിന്ന് ആരോഗ്യവകുപ്പ് ശേഖരിച്ച വെളളം വയനാട്ടിലെ സര്‍ക്കാര്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് വിബ്രിയോ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഓടകള്‍ ഒഴുകിയെത്തിച്ചേരുന്നത് ഭാരതപുഴയില്‍ ആണെന്നിരിക്കെ പ്രദേശവാസികള്‍ വെളളം ഉപയോഗിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. വൃത്തിഹീനമായ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചാണ് രോഗം ബാധിച്ചതെന്നാണ് നേരത്തേയുണ്ടായ നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ അഞ്ച്‌പേര്‍ക്ക് പുറമേ മല്ലൂര്‍ക്കടവ് സ്വദേശിയായ യുവാവിലും താനാളൂര്‍ സ്വദേശിയിലും തിരൂര്‍ വെട്ടം സ്വദേശികളായ ആറ് പേരിലും തവനൂര്‍ സ്വദേശികളായ രണ്ട് പേരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന. ഇവരില്‍ രണ്ട് പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാഗ വണ്‍ സ്‌ട്രേന് എന്നറിയപ്പെടുന്ന പഴകിയ ഭക്ഷണ പഥാര്‍ത്ഥത്തിലൂടെ പിടിപ്പെടുന്ന കോളറയാണ് ഇവരില്‍ കണ്ടെത്തിയത്. കുറ്റിപ്പുറം അങ്ങാടിയിലെ വൃന്ദാവനം, അന്നപൂര്‍ണ്ണ എന്നീ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിച്ചവരാണ് ചികിത്സിലുളള എല്ലാവരും.


ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഭക്ഷ്യവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഫുഡ്‌സേഫ്റ്റി ഓഫീസര്‍ കെ.എസ് ജനാര്‍ദ്ധനന് പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത മേഖലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരികയാണ്.