ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


നാലു പ്രതികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹൈദരാബാദില്‍ ഇന്നലെ രാത്രിയാണ്‌ സംഭവം. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടയിലായിരുന്നു സംഭവം.


റിമാന്‍ഡിലായിരുന്ന പ്രതികളെ സംഭവം നടന്നതെങ്ങനെ എന്നു മനസ്സിലാക്കാന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലുപേരും കൊല്ലപ്പെട്ടുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. 


മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ്‌ പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ്‌ കൊല്ലപ്പെട്ടത്.


നവംബര്‍ 27 ന് രാത്രിയായിരുന്നു സംഭവം നടന്നത്. 28 ന് പുലര്‍ച്ചെയാണ് ഹൈദരബാദിലെ ഔട്ട്‌ റിംഗ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.


ബുധനാഴ്ച രാത്രി സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍ നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറരയോടെ സ്കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളയിലേയ്ക്കു പോയി.


ഈ സമയം പ്രതികള്‍ സമീപത്തിരുന്നു മദ്യപിക്കുകയായിരുന്നു. തങ്ങളുടെ ലോറിയ്ക്ക് സമീപത്തായി യുവതി സ്കൂട്ടര്‍ നിര്‍ത്തിയിടുന്നത് കണ്ട പ്രതികള്‍ മടങ്ങിവരുമ്പോള്‍ യുവതിയെ പീഡിപ്പിക്കാന്‍ പദ്ധതിയിട്ടു.


തുടര്‍ന്ന്‍ യുവതിയുടെ സ്കൂട്ടറിന്‍റെ ടയര്‍ പ്രതികളിലൊരാള്‍ പഞ്ചറാക്കി. മടങ്ങിവന്ന യുവതി ടയര്‍ പഞ്ചറായിരിക്കുന്നത് കണ്ടപ്പോള്‍ അവര്‍ക്ക് പ്രതികള്‍ സഹായവാഗ്ദാനം ചെയ്തു. 


സ്കൂട്ടര്‍ ശരിയാക്കികൊണ്ടുവരാമെന്നും പറഞ്ഞ് പ്രതികളിലൊരാള്‍ വണ്ടി തള്ളികൊണ്ടുപോയി. ഇതിനിടയില്‍ സംശയം തോന്നിയ യുവതി തന്‍റെ സഹോദരിയെ വിവരമറിയിക്കുകയും അറിയിക്കുകയും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചിരുന്നു.


അവിടെനിന്നും പെട്ടെന്ന് പോരാന്‍ നിര്‍ദ്ദേശിച്ച സഹോദരി പിന്നീട് ഡോക്ടറെ വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്ന്‍ യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഫോണ്‍ ഓഫ് ചെയ്യുകയും യുവതിയുടെ വായില്‍ ബലം പ്രയോഗിച്ച് മദ്യം ഒഴിച്ചു കൊടുക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. അപ്പോഴേക്കും യുവതിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു.


ബോധം വീണ്ടുകിട്ടിയ യുവതി ബഹളംവച്ചപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് സംഭവ സ്ഥലത്തു നിന്നും 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ച് പെട്രോളും ഡീസലും ഉപയോഗിച്ച് കത്തിക്കുകയായിരുന്നു.