തിരുനെല്‍വേലി: ക്ലാസ്സിലെ ബഞ്ചില്‍ ആര്‍ത്തവ രക്തം പുരണ്ടതിന് ക്ലാസ്സ് അദ്ധ്യാപികയും പ്രിന്‍സിപ്പാളും ശകാരിച്ച പന്ത്രണ്ട് വയസ്സുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിര്‍ദ്ധന കുടുംബാംഗമായ പെണ്‍കുട്ടി അയല്‍വാസിയുടെ വീടിന്‍റെ ടെറസ്സില്‍ നിന്ന് താഴേക്ക്‌ ചാടിയാണ് ആത്മഹത്യ ചെയ്തത്. 


യൂണിഫോമിലും ബഞ്ചിലും ആര്‍ത്തവ രക്തം പുരണ്ടത് സഹപാഠികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ പെണ്‍കുട്ടി വിശ്രമ മുറിയില്‍ പോകാന്‍ അധ്യാപികയോട്‌ അനുവാദം ചോദിച്ചു. എന്നാല്‍ അവര്‍ അതിന് അനുവാദം നല്‍കാതെ ബഞ്ച് വൃത്തികേടാക്കിയതിന് ശാസിക്കുകയും മറ്റുള്ള കുട്ടികളുടെ മുന്നില്‍ വെച്ച് പരിഹസിക്കുകയും ചെയ്തു. 


ഒരു പാഡ് വെക്കാന്‍ പോലും അറിയില്ലേ എന്ന് ചോദിക്കുകയും, രക്തം പുരണ്ട അതേ വേഷത്തില്‍ പ്രിന്‍സിപ്പാളിന്‍റെ മുന്നില്‍ കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് പ്രിന്‍സിപ്പാളും ശകാരിച്ചു. പരിഹാസങ്ങളിലും ശകാരങ്ങളിലും മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.


സംഭവത്തെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും സ്കൂളിലെത്തി പ്രതിക്ഷേധിച്ചു. അദ്ധ്യാപകര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.