ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്റ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന്
സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടി ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ ഇന്ന് അടിയന്തിര യോഗം ചേരുകയാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചേംബറിലാണ് യോഗം ചേരുന്നത്.
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടി ചർച്ച ചെയ്യാൻ പ്രതിപക്ഷ കക്ഷികൾ ഇന്ന് അടിയന്തിര യോഗം ചേരുകയാണ്. കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് യോഗം വിളിച്ചുകൂട്ടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ചേംബറിലാണ് യോഗം ചേരുന്നത്.
യോഗത്തില്‍ സമാജ് വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, രാഷ്ട്രീയ ജനതാദൾ, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നീ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് സൂചന.
പാർലമെന്റ് മന്ദിരത്തിൽ ഇന്ന് രാവിലെ ചേരുന്ന ഗോഗത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് പാര്‍ട്ടിക്ക് ആശങ്കയുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. സര്‍ക്കാരിന്റെ ഇടപെടലുകളിൽ നിന്ന് ജുഡീഷ്യറിയെ രക്ഷിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഇന്നലെ ജഡ്ജി ലോയയുടെ മരണത്തിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി ഇപ്പോൾ ഈ വിഷയം തള്ളിക്കളഞ്ഞെങ്കിലും ഒരുനാൾ സത്യം പുറത്തുവരാതിരിക്കില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.