ന്യൂഡല്‍ഹി: ആര്‍എസ്എസിനെ നേരിടാന്‍ സഖ്യം അനിവാര്യമെന്ന് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാ ഗാന്ധി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആര്‍എസ്എസിന്‍റെ സംഘടനാ- സാമ്പത്തിക ശക്തി നേരിടാന്‍ സഖ്യം അനിവാര്യമാണെന്നും വ്യക്തിതാല്‍പര്യങ്ങള്‍ ഒഴിവാക്കി തന്ത്രപരമായ സഖ്യങ്ങളില്‍ പാര്‍ട്ടികള്‍ ഏര്‍പ്പെടണമെന്നും സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.


ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് സോണിയാ ഗാന്ധി തന്‍റെ നിലപാട് വ്യക്തമാക്കിയത്. 


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്‍റെ നിരാശയുടെ പ്രതിഫലനമാണെന്നും മോദി സർക്കാരിന്‍റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു.


മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും മോദിയെ കടന്നാക്രമിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങൾക്ക് പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് മൻമോഹൻ സിംഗ് വ്യക്തമാക്കി.


രാഹുൽ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ചുമതലയേറ്റതിന് ശേഷമുള്ള പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗമാണ് ഡല്‍ഹിയില്‍ ചേര്‍ന്നത്‌.


മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്‌ എന്നീ സംസ്ഥാനങ്ങളിലും ലോക്സഭയിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കുക.