ന്യൂഡല്‍ഹി: രാജസ്ഥാനിലെ അല്‍വറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആക്രമണത്തില്‍ പരുക്കേറ്റ യുവാവിനെ ആറു കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസ് എടുത്തത് ആറു മണിക്കൂര്‍. ഇതാണ് മോദിയുടെ ക്രൂരമായ 'പുതിയ ഇന്ത്യ'യെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചികിത്സയ്ക്കായി യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇത്രയും സമയമെടുത്തത് പോലിസുകാരന് ചായകുടിക്കാനായി പോകാനുള്ളത് കൊണ്ടെന്നാണ് വാര്‍ത്തകള്‍. ഇവിടെ മനുഷ്യത്വമല്ല കാണാനാകുന്നത്. മനുഷ്യത്വത്തിനു പകരം വിദ്വേഷം മനസില്‍ വച്ച് പരസ്പരം തല്ലിക്കൊല്ലുകയാണ് ഇവിടെ, ഇതാണ് മോദിയുടെ 'ക്രൂരമായ പുതിയ ഇന്ത്യ'യെന്ന് രാഹുല്‍ ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. 



 


എന്നാല്‍, ട്വീറ്റിന് മറുപടിയുമായി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ എത്തി. എന്തെങ്കിലും കുറ്റകൃത്യം നടക്കുമ്പോള്‍ സന്തോഷം കൊണ്ട് അതിലേയ്ക്ക് എടുത്തുചാടണ്ട എന്നാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയോട് പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ വോട്ടിനുവേണ്ടി സമുദായത്തെ ഭിന്നിപ്പിക്കുകയും പിന്നീട് മുതലക്കണ്ണീര്‍ പൊഴിക്കുകയാണ് നിങ്ങള്‍. നിങ്ങള്‍ വെറുപ്പിന്‍റെ വ്യാപാരിയാണ്, അദ്ദേഹം കുറിച്ചു. 



രാജസ്ഥാനിലെ അല്‍വറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് അന്‍പതോളം പേര്‍ ചേര്‍ന്ന് അക്ബര്‍ ഖാനെ ആക്രമിച്ചത്. പശുക്കടത്തിന്‍റെ പേരിലായിരുന്നു മര്‍ദ്ദനം. സംഭവത്തില്‍ അക്ബര്‍ ഖാന് വളരെ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ 


സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആദ്യം പശുക്കളെ 10 കിലോമീറ്റര്‍ ദൂരെയുള്ള ഗോശാലയില്‍ എത്തിച്ചു. ശേഷമാണ് അക്ബര്‍ ഖാനെ 6 കിലോമീറ്റര്‍ ദൂരെയുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചത്. അക്ബര്‍ ഖാന്‍ ഇതിനോടകം മരിച്ചിരുന്നു.


കൂടാതെ പരിക്കേറ്റയാളെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോകും വഴി വാഹനം നിര്‍ത്തി ചായകുടിക്കാനും പൊലീസ് മറന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അതുകൂടാതെ, പരിക്കേറ്റ അക്ബറിനെ വാഹനത്തില്‍ വെച്ച്‌ പൊലീസ് മര്‍ദിക്കുന്നത് കണ്ടുവെന്ന് ഒരു സ്ത്രീ പറഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. 


പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ രജിസ്റ്ററില്‍ പറയുന്നതനുസരിച്ച് അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിച്ചത് പുലര്‍ച്ചെ 4 മണിക്കാണ്. എന്നാല്‍ ഇയാള്‍ക്ക്നേരെ ആക്രമണം നടക്കുന്നതായി പൊലീസിന് വിവരം നല്‍കിയത് 12:41നാണ്. പശു സംരക്ഷകന്‍ നവല്‍ കിഷോര്‍ ആണ് പൊലീസിന് വിവരം നല്‍കിയത്. 15 -20 മിനിറ്റിനകം സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്ബര്‍ ഖാനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇത്ര വൈകിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഇപ്പോള്‍ പൊലീസിന് ഉത്തരമില്ല. 


എന്നാല്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് മനഃപൂര്‍വം വൈകിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് കേസന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന് കൈമാറിയിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ എന്തുകൊണ്ട് കാലതാമസം നേരിട്ടുവെന്ന് അന്വേഷിക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.