ന്യൂഡല്‍ഹി: അയോധ്യ കേസ് തുടര്‍നടപടികള്‍ക്കായി ജനുവരിയിലേക്ക് മാറ്റി. കേസ് 2019 ജനുവരി ആദ്യ വാരം പരിഗണിക്കുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റീസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍ കേസ് പരിഗണിക്കുന്ന തീയതി, ബഞ്ച് തുടങ്ങിയവ സംബന്ധിച്ച് ഒരു വിവരവും കോടതി ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. 


തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാം ലല്ലയ്ക്കും തുല്യമായി വീതിച്ചു നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളാണ് സുപ്രീം കോടതി പരിശോധിക്കുന്നത്. 2010 ലാണ് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാനമായ ഈ വിധി വന്നത്. 


തര്‍ക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍‌ ഉള്‍പ്പെടെ അയോധ്യ കേസുമായി ബന്ധപ്പെട്ട പതിനാറ് ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. 


കഴിഞ്ഞ സെപ്റ്റംബര്‍ 27ന്, പള്ളികള്‍ മുസ്ലിം ആരാധനയ്ക്ക് അനിവാര്യമല്ല എന്ന 1994ല്‍ നടന്ന വിധിയെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നു.