ന്യൂഡല്‍ഹി: ബിനാമി സ്വത്ത് ഇടപാടുകളെ കുറിച്ച് അന്വേഷണ ഏജന്‍സികള്‍ക്ക് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപവരെ പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അടുത്ത മാസത്തോടെ ഈ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൻകിട ബിനാമി ഇടപാടുകളെക്കുറിച്ച് രഹസ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 15 ലക്ഷം മുതല്‍ ഒരു കോടി രൂപവരെയാണ് ലഭിക്കുക. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പുതിയ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയത്. നല്‍കുന്ന വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കണമെന്നും വിവരം നല്‍കുന്നയാളുടെ വ്യക്തിവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.


കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബിനാമി വസ്തു നിയമത്തില്‍ ഈ ഒരു വ്യവസ്ഥയില്ലായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, ആദായ നികുതി വകുപ്പും, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും ചേര്‍ന്നാണ് പാരിതോഷികം നല്‍കുന്ന പൊതുവായ പദ്ധതി ഇപ്പോള്‍ ആവിഷ്‌കരിക്കുന്നത്. പുതിയ പദ്ധതിയിലൂടെ ബിനാമി ഇടപാടുകാരെ കണ്ടെത്തുന്നതിന് എളുപ്പവും കാര്യക്ഷമവുമാകും. ധനകാര്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഒക്ടോബര്‍ അവസാനത്തിലോ നവംബര്‍ ആദ്യ വാരത്തിലോ ഈ പദ്ധതി നടപ്പില്‍വരുമെന്നും അറിയിപ്പുണ്ട്.


ബിനാമി വസ്തു നിയമം കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് അവതരിപ്പിച്ചത്. ഇതുവഴി ഒരുപാട് ബിനാമി ഇടപാടുകളെക്കുറിച്ച് അറിയാനും അതിനെ നിയമത്തിനുകീഴില്‍ കൊണ്ടുവരാനും സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.