ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് അക്രമവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത സാമൂഹ്യ പ്രവർത്തകരില്‍ ഒരാളായ ഗൗതം നവലഖയെ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിച്ച്‌ ഡല്‍ഹി ഹൈക്കോടതി. അതേസമയം, മറ്റ് നാലുപേരുടെ വീട്ടുതടങ്കല്‍ തുടരുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൗതം നവലഖയ്ക്ക് വീട്ടുതടങ്കലില്‍നിന്നും മോചനം ലഭിക്കാന്‍ ഉചിതമായ ഫോറത്തെ സമീപിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതനുസരിച്ചാണ് അദ്ദേഹം മോചനത്തിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 


കഴിഞ്ഞ ദിവസം സാമൂഹ്യപ്രവർത്തകരുടെയും മാധ്യമപ്രവർത്തകരുടെയും വീട്ടുതടങ്കല്‍ നാല് ആഴ്ച കൂടി തുടരുമെന്ന്  സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. സാമൂഹ്യ പ്രവർത്തകരെ അറസ്റ്റ് ചെയ്തത് വിരുദ്ധവും രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ വ്യത്യാസവും മൂലമല്ല എന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. 


പൗരവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് ചോദ്യം ചെയ്ത് ചരിത്രകാരി റോമില ഥാപര്‍, പ്രശാന്ത് ഭൂഷണ്‍, പ്രഭാത് പട്നായിക് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് വിധി പറഞ്ഞത്. 


മനുഷ്യാവകാശ പ്രവർത്തകനും ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലിയിലെ മാധ്യമപ്രവർത്തകനുമായ ഗൗതം നവലഖ, എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ വരവര റാവു, സാമൂഹ്യപ്രവർത്തകൻ വെർനോൺ ഗോൺസാൽവസ്, മനുഷ്യാവകാശ പ്രവർത്തകൻ സുധാ ഭരദ്വാജ്, അരുൺ പെരേര എന്നിവരാണ് പൂനെ പൊലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് വീട്ടുതടങ്കലിലായത്. പ്രധാനമന്ത്രി നേരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചായിരുന്നു ഇവരെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തത്. 


ഭീമ കൊറെഗാവ് അക്രമങ്ങൾക്ക് ഇവരുടെ പ്രേരണയുണ്ടായിരുന്നെന്നാണ് റെയ്ഡ് നടത്തിയ പൂനെ പൊലീസ് ആരോപിച്ചിരുന്നത്. ഡൽഹി, ഹൈദരാബാദ്, റായ്പൂർ എന്നിവിടങ്ങളിൽ താമസിക്കുന്ന സാമൂഹ്യപ്രവർത്തകരുടെ വീടുകളാണ് റെയ്ഡ് നടത്തിയത്.


സാമൂഹ്യ പ്രവർത്തകരുടെ അറസ്റ്റില്‍  രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.