ന്യൂഡല്‍ഹി: ഗോരക്ഷകര്‍ എന്ന പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുന്നവരെ ഒഴിവാക്കി ഔദ്യോഗിക ഗോസംരക്ഷണ പ്രവര്‍ത്തകരെ നിയമിക്കാന്‍ തയ്യാറെടുക്കുകയാണ് ഹരിയാണ, ഉത്തരാഖണ്ഡ സംസ്ഥാനങ്ങള്‍. സര്‍ക്കാരിനെ നാണം കെടുത്തുന്നവരില്‍ നിന്നും രക്ഷനേടാനാണ് ബി.ജെ.പി ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെങ്കിലും അംഗീകൃത ഗോരക്ഷകരെ നിയോഗിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരില്‍ 90 ശതമാനവും പകല്‍ മാന്യന്‍മാരാണെന്ന് നരേന്ദ്രമോദി പറഞ്ഞിരുന്നു. രാത്രി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഇവര്‍ പകല്‍ പശുസംരക്ഷണത്തിന് ഇറങ്ങുന്നവരാണെന്നാണ് മോദി പറഞ്ഞത്. ഈ വാക്കുകള്‍ പിന്തുടര്‍ന്നാണ് ഉത്തരാഖണ്ഡും ഹരിയാണയും അംഗീകൃത ഗോരക്ഷകരെ നിയമിക്കാനൊരുങ്ങുന്നത്. നിയമിക്കപ്പെടുന്ന ഗോരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കും. അത് മാത്രമല്ല  പ്രസ്തുത തിരിച്ചറിയല്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുമുണ്ടാകും. 


എന്നാല്‍ പ്രത്യേക അധികാരമൊന്നും അവര്‍ക്ക് നല്‍കാന്‍ സാധ്യതയില്ല. തങ്ങളുടെ പരിധിയില്‍പ്പെട്ട നിയമലംഘനങ്ങള്‍ പോലീസിനെ അറിയിക്കുമ്പോള്‍ പോലീസ് വിവരങ്ങള്‍ ശേഖരിച്ച്‌ നടപടിയെടുക്കും. ഈ നീക്കവുമായി രംഗത്തെത്തിയ രണ്ട് സംസ്ഥാനങ്ങളും പശു സംരക്ഷണം ലക്ഷ്യമിട്ട് 'ഗോ സേവാ ആയോഗ്' നടപ്പാക്കാനുള്ള നടപടികളുമായി രംഗത്തുണ്ട്.


ഗോരക്ഷകരെ നിയമിക്കുന്നതിന് മുന്‍പ് പ്രവര്‍ത്തകരെക്കുറിച്ച് പോലീസ് വെരിഫിക്കേഷന്‍ നടത്താനാണ് ഹരിയാണ ഗോ സേവ ആയോഗിന്‍റെ തീരുമാനം. ഇതിനോടകംതന്നെ ഒന്‍പത് ജില്ലകളില്‍ നിന്നായി 275 പേര്‍ ഔദ്യോഗിക ഗോ സംരക്ഷകരാകാന്‍ സന്നദ്ദരായിട്ടുണ്ട്. ഇതില്‍ 80 പേരെ തിരഞ്ഞെടുക്കാനാണ് പദ്ധതി.


ഔദ്യോഗിക പരിഗണനയും സംരക്ഷണവും ഉണ്ടെങ്കിലും ഗോരക്ഷകര്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അധികാരം ഉണ്ടാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.