സീറ്റ് ലഭിച്ചില്ല; ബിജെപി എംപി ഉദിത് രാജ് കോൺഗ്രസിൽ
ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നുഘട്ടം അവസാനിച്ചു. എന്നാല്‍ നേതാക്കളുടെ കൂടുമാറല്‍ മാത്രം അവസാനിക്കുന്നില്ല.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് മൂന്നുഘട്ടം അവസാനിച്ചു. എന്നാല്‍ നേതാക്കളുടെ കൂടുമാറല്‍ മാത്രം അവസാനിക്കുന്നില്ല.
ഈ പട്ടികയിലേയ്ക്ക് ഇപ്പോള്‍ എത്തിയിരിക്കുന്നത് ബിജെപിയിലെ ദളിത് നേതാവായിരുന്ന ഉദിത് രാജ് ആണ്. ബിജെപിയുടെ വടക്ക് പടിഞ്ഞാറൻ ഡല്‍ഹിയില്‍ നിന്നുള്ള സിറ്റിംഗ് എംപിയാണ് ഉദിത് രാജ്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷമാണ് ഉദിത് രാജ് പാര്‍ട്ടി അംഗത്വമെടുത്തത്.
ബിജെപിയില്‍ പ്രവര്‍ത്തിക്കുമ്പോഴും ആ പാര്‍ട്ടിയുടെ ആശയത്തോട് യോജിപ്പില്ലായിരുന്നുവെന്നു കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചശേഷം അദ്ദേഹം പ്രതികരിച്ചു. ദളിത് വിഷയങ്ങളിൽ സര്‍ക്കാരിനെതിരെ നേരത്തെ തന്നെ ഉദിത് രാജ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ആൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി - എസ് ടി ഓർഗനൈസേഷന്‍റെ ദേശീയ അദ്ധ്യക്ഷന്‍ കൂടിയാണ് ഉദിത് രാജ്.
സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് നേരത്തെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. 'ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയും', എന്നാണ് ഉദിത് രാജ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
2014-ലാണ് ഉദിത്തിന്‍റെ ഇന്ത്യന്‍ ജസ്റ്റിസ് പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നേയുള്ള നീക്കമായതിനായാല്‍ വടക്ക് പടിഞ്ഞാറൻ ഡല്‍ഹിയില്‍ ചെറിയ ഭൂരിപക്ഷത്തോടെയാണ് ഉദിത് രാജ് വിജയിച്ചത്. എന്നാല്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും ബിജെപിക്ക് പരിപൂര്‍ണ വിജയം നേടാനായത് ഉദിത് രാജിന്‍റെ പിന്തുണയോടുകൂടിയാണ്.
ഇത്തവണ വടക്ക് പടിഞ്ഞാറൻ ദില്ലിയില്‍ പഞ്ചാബി ഗായകൻ ഹൻസ് രാജ് ഹൻസിനെയാണ് ബിജെപി സ്ഥാനാര്‍ഥിയാക്കിയിരുക്കുന്നത്.