ന്യൂഡെല്‍ഹി:ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോള്‍ അധികാരത്തിലിരിക്കുന്ന ആംആദ്മി പാര്‍ട്ടിയും അധികാരം പിടിച്ചെടുക്കാന്‍ പോരാടുന്ന ബിജെപിയും തമ്മില്‍ ശക്തമായ മത്സരമാണ് നടന്നത്.കോണ്‍ഗ്രസ്‌ പല മണ്ഡലങ്ങളിലും തങ്ങളുടെ പ്രതാപകാലത്തേക്ക് മടങ്ങി വരുന്നതിനുള്ള ശ്രമമാണ് നടത്തിയത്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആം ആദ്മി പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചത് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപി ആകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണ നേട്ടങ്ങളും അമിത്ഷായുടെ തന്ത്രങ്ങളും ജെപി നദ്ദയുടെ നേതൃത്വവും ഒക്കെ തന്നെയാണ് ആംആദ്മിക്കെതിരെ ആയുധമാക്കിയത്.അധികാരത്തില്‍ തുടരുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് എഎപി അതേസമയം ബിജെപി യാകട്ടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും നേടിയ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ എഎപി പുലര്‍ത്തിയ മുന്നേറ്റം മറികടക്കുന്നതിന് ബിജെപിക്ക് കഴിഞ്ഞു.ബിജെപി അടുക്കും ചിട്ടയോടും കൂടി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷാഹീന്‍ബാഗും,പൗരത്വ നിയമ ഭേദഗതിയും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതും ഒക്കെ പ്രചാരണ വിഷയമാക്കുകയും ചെയ്തു.


ഷഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാള്‍ക്ക് ആംആദ്മി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഡല്‍ഹിപോലീസിന്റെ പ്രസ്താവനയും ബിജെപി ആയുധമാക്കി.ആം ആദ്മി പാര്‍ട്ടി ആകട്ടെ തങ്ങളുടെ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഉയര്‍ത്തികാട്ടിയും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതും വിഷയമാക്കിയുമാണ് ഡല്‍ഹിയിലെ ജനങ്ങളെ സമീപിച്ചത്.


അതേസമയം കോണ്‍ഗ്രസ്‌ ഇപ്പോഴും ഷീലാ ദിക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്.ബിജെപി യേയും ആം ആദ്മി പാര്‍ട്ടിയേയും ഒരുമിച്ചു എതിര്‍ക്കുന്ന പ്രസ്താവനയാണ് കോണ്‍ഗ്രസ്‌ നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്.പരസ്യപ്രചാരണം അവസാനിച്ചതോടെ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അവസാന വട്ട സംബര്‍ക്കത്തിലെക്കും അവലോകനങ്ങളിലെക്കും കടന്നിരിക്കുകയാണ്.ഇനിയുള്ള സമയം ഓരോ വോട്ടും ഉറപ്പിക്കുന്നതിനാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ശ്രമം.