ഉപതിരഞ്ഞെടുപ്പ്: ത്രിപുര, ഉത്തര്‍പ്രദേശ് ബിജെപി നേടി, ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്
പാലായ്ക്കൊപ്പം മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
ന്യൂഡല്‍ഹി: പാലായ്ക്കൊപ്പം മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു.
ഛത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബധര്‍ഘട്ട് എന്നീ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ ഛത്തീസ്ഗഡിലെ ദന്തേവാഡ കോണ്‍ഗ്രസ് പിടിച്ചെടുത്തപ്പോള്‍ ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബധര്‍ഘട്ട് എന്നീ മണ്ഡലങ്ങള്‍ ബിജെപി നിലനിര്‍ത്തി.
ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദേവ്തി കര്‍മ 11, 331 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ഓജസ്വി മാണ്ഡവിയെ പരാജയപ്പെടുത്തിയത്.
ബിജെപി എംഎല്‍എയായിരുന്ന ഭീമ മാണ്ഡവി കൊല്ലപ്പെട്ടതോടെയാണ് ദന്തേവാഡയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ദന്തേവാഡയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു.
ത്രിപുരയിലെ ബധര്‍ഘട്ട് മണ്ഡലത്തില്‍ ബിജെപിയുടെ മിമി മജുംദാര്‍ 5,276 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിപിഎമ്മിന്‍റെ ബുൾട്ടി വിശ്വാസിനെയും കോൺഗ്രസിന്‍റെ രത്തൻ ചന്ദ്രദാസിനെയും പിന്തള്ളിയാണ് നേട്ടം.
ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെ യുവരാജ് സിംഗ് 17,771 വോട്ടിനാണ് സമാജ് വാദി പാര്‍ട്ടിയുടെ മനോജ് പ്രജാപതിയെ പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ ബിഎസ്പി യുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ കോണ്‍ഗ്രസിന് നാലാം സ്ഥാന൦ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റി൦ഗ് ബിജെപി എംഎൽഎ അശോക് കുമാർ സിംഗ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർപൂരിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കി.