ന്യൂഡല്‍ഹി: ഇന്ത്യയും അര്‍മേനിയയും തമ്മില്‍ കസ്റ്റംസ് വിഷയങ്ങളില്‍ സഹകരിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും കരാര്‍ ഒപ്പുവെക്കുന്നതിനുമുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളുടെയും ഗവണ്‍മെന്റുകളുടെ അംഗീകാരം ലഭിച്ച ശേഷം ഈ കരാര്‍ ഒപ്പുവെക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കരാര്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള ദേശീയ നിയമ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞെന്ന് ഇരു രാജ്യങ്ങളും നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം അറിയിച്ചു കഴിഞ്ഞശേഷമുള്ള രണ്ടാമത്തെ മാസത്തിലെ ആദ്യ ദിവസം മുതല്‍ കരാറിന് പ്രാബല്യം ഉണ്ടായിരിക്കും.കസ്റ്റംസ് കുറ്റകൃത്യങ്ങള്‍ തടയാനും ഇതു സംബന്ധിച്ച് അന്വേഷണങ്ങള്‍ നടത്താനും പ്രസക്തമായ വിവരങ്ങള്‍ ലഭിക്കുന്നതിന് ഈ കരാര്‍ സഹായിക്കും.


ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികാരികള്‍ തമ്മില്‍ വിവരങ്ങളും രഹസ്യ വിവരങ്ങളും കൈമാറുന്നതിനും കസ്റ്റംസ് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും കസ്റ്റംസ് നിയമലംഘനങ്ങള്‍ തടയുന്നതിനും അതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനും നിയമാനുസൃതമുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിയമാനുസൃതമായ ചട്ടക്കൂട് രൂപീകരിക്കുന്നതിനും ഉദ്യേശിച്ചുള്ളതാണ് ഈ കരാര്‍. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ് അധികൃതരുടെ സമ്മതത്തോടെ കരാറിന്റെ കരടിന് അന്തിമ രൂപം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം ചെയ്യുന്ന ചരക്കുകളുടെ കസ്റ്റംസ് മൂല്യവും ചരക്കുകളുടെ പ്രഭവകേന്ദ്രത്തിന്റെ ആധികാരികത വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സംബന്ധിച്ച് ഇന്ത്യന്‍ കസ്റ്റംസിനുള്ള ആശങ്കകളും ആവശ്യങ്ങളും പരിഹരിച്ചാണ് കരാറിന് രൂപം നല്‍കിയിട്ടുള്ളത്.