ന്യൂഡൽഹി: കഴിഞ്ഞ വർഷം കോൾ ഡ്രോപ്പ് എട്ടു ശതമാനം കുറഞ്ഞതായി ടെലികോം മന്ത്രി മനോജ് സിൻഹ. ഈ വർഷം അവസാനത്തോടെ വീണ്ടും എട്ടു ശതമാനം കൂടി  കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് ടെലികോം മന്ത്രിയുടെ നേതൃത്വത്തിൽ വിശകലനയോഗം നടന്നത്. കോൾ ഡ്രോപ്പ്‌ പ്രശ്നം കുറയ്ക്കുന്നതിന് വേണ്ടി വിവിധ പദ്ധതികൾ അന്ന് ആവിഷ്കരിച്ചിരുന്നു. കോൾ ഡ്രോപ്പ് കുറയ്ക്കാൻ വേണ്ടി ടെലികോം കമ്പനികൾക്ക് നൽകിയ നിർദേശങ്ങൾ അവരും കൃത്യമായി പാലിച്ചതായി ടെലികോം മന്ത്രാലയം പറഞ്ഞു.


ഭാരതി എയർടെൽ മാനേജിംഗ് ഡയറക്ടർ ഗോപാൽ വിറ്റൽ, ഐഡിയ സെല്ലുലാർ എംഡി ഹിമാൻഷു കപാനിയ, റിലയൻസ് ജിയോ ഡയറക്ടർ മഹേന്ദ്ര നഹാത, ബിഎസ്എൻഎൽ ചെയർമാൻ അനുപം ശ്രീവാസ്തവ, എംടിഎൻഎൽ സിഎംഡി പികെ പർവാർ, ടെലിനോർ ഇന്ത്യ സിഇഒ ശരത് മെഹ്‌റോത്ര തുടങ്ങിയവരും കൂടാതെ വോഡഫോൺ, റിലയൻസ് കമ്യൂണിക്കേഷൻസ് തുടങ്ങിയവയിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചിരുന്നു.


ഡൽഹി, മുംബൈ പോലുള്ള നഗരങ്ങളിൽ പുതിയ ടവറുകൾ സ്ഥാപിക്കുന്നതിന് ജനങ്ങളുടെ ഇടയിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരുന്നതായും സിൻഹ പറഞ്ഞു. ഈ പ്രശ്നം പരിഹരിച്ച് ആവശ്യമായ ടവറുകൾ സ്ഥാപിക്കുന്നതിനായി ഗവണ്മെന്റ് കെട്ടിടങ്ങൾ വിട്ടുകൊടുക്കാൻ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.